IPL 2025: വെറുതെ പുണ്യാളൻ ചമയാതെ, അവനെ അപമാനിക്കാനാണ് നീ അങ്ങനെ ചെയ്തത്; സൂപ്പർ താരത്തിനെതിരെ രവിചന്ദ്രൻ അശ്വിൻ; സംഭവം ഇങ്ങനെ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ചൊവ്വാഴ്ച നടന്ന സീസണിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജിതേഷ് ശർമ്മയ്‌ക്കെതിരെ ദിഗ്‌വേശ് രതി നടത്തിയ റൺഔട്ട് അപ്പീൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്ത് പിൻവലിക്കേണ്ടിയിരുന്നില്ല എന്ന് രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ജയിച്ചതോടെ ആർസിബി രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ചു. എന്നാൽ മങ്കാദിങ് ശൈലിയിലോടെ രാതി ജിതേഷിനെ പുറത്താക്കാൻ നോക്കിയതും ശേഷം പന്ത് അപ്പീൽ പിൻവലിച്ചതുമൊക്കെ ആയിരുന്നു അവസാന ഓവറിലെ ട്വിസ്റ്റിന് കാരണമായത്.

അശ്വിന്റെ വാക്കുകൾ ഇങ്ങനെ:

പന്ത് അപ്പീൽ പിൻവലിച്ചതും മൂന്നാം അമ്പയർ നോട്ടൗട്ട് വിധിച്ചതുമൊക്കെ കണ്ടു “ഇതുവരെ എല്ലാം ശരിയായിരുന്നു. എന്നാൽ അതിനുശേഷം, പന്ത് അപ്പീൽ പിൻവലിച്ചു എന്ന് കമന്റേറ്റർമാർ പറയാൻ തുടങ്ങി – അവന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ എല്ലാവരും പുകഴ്ത്തി, എന്ത് കണ്ടിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. നിങ്ങൾ ഒകെ എന്നാണ് വളരുന്നത്” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

2019 ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്‌സിനു വേണ്ടി കളിക്കുന്നതിനിടെ ജോസ് ബട്‌ലറെ റണ്ണൗട്ട് ചെയ്തതിനെത്തുടർന്ന്, ഈ പുറത്താക്കൽ രീതിയെക്കുറിച്ചുള്ള സംഭാഷണം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അശ്വിന് ഒരു പ്രധാന പങ്കുണ്ട്. യാദൃശ്ചികമായി, 2012 ൽ ഗാബയിൽ നടന്ന കോമൺ‌വെൽത്ത് ബാങ്ക് പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ രതിയുടെ അവസ്ഥയ്ക്ക് സമാനമായ ഒരു സാഹചര്യത്തിലായിരുന്നു അശ്വിൻ. എന്നാൽ, ആ സമയത്ത്, സച്ചിൻ ടെണ്ടുൽക്കറുമായുള്ള സംഭാഷണത്തിന് ശേഷം ക്യാപ്റ്റൻ വീരേന്ദർ സെവാഗ് പന്തിനെ പോലെ തന്നെ അപ്പീൽ പിൻവലിച്ചിരുന്നു.

പന്തിനോടുള്ള തന്റെ മതിപ്പ് എന്നും ഉയർന്ന നിലയിലാണെന്നും ഭാവി ക്യാപ്റ്റൻ മെറ്റിരിയൽ ആണ് താരം എന്നും അശ്വിൻ പറഞ്ഞു. “പക്ഷേ ദിഗ്‌വേശ് രതി നിങ്ങളുടെ മകനാണെന്ന് സങ്കൽപ്പിക്കുക, കോടിക്കണക്കിന് ആളുകളുടെ മുന്നിൽ അദ്ദേഹത്തിന്റെ തീരുമാനത്തെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻ വിമർശിച്ചു. അവനെ കളിയാക്കുകയാണ് നായകൻ ചെയ്തത് . കാരണം ഒരു കളിക്കാരനെ പിന്തുണയ്ക്കുക എന്നതാണ് ഒരു ക്യാപ്റ്റന്റെ ജോലി,” അശ്വിൻ പറഞ്ഞു.

“ഇത് യഥാർത്ഥത്തിൽ ഒരു അപമാനമാണ്. ഒരു ബൗളർ അപമാനിക്കപ്പെട്ട എന്ന് തോന്നിയാൽ അയാൾക്ക് ഇനി ഒരിക്കലും അത് ചെയ്യാൻ കഴിയില്ല. ആളുകൾ അവനെ ട്രോളും. ഈ പ്രവർത്തി ചെയ്യരുത് എന്ന് പറയും. എന്തുകൊണ്ട് ആ പ്രവർത്തി ചെയ്തു കൂടാ? “ദിഗ്‌വേശ് രതി എന്റെ ബന്ധുവല്ല, എന്റെ സുഹൃത്തുമല്ല. അയാൾ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ പറയുന്നത്, ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ ഒരു ബൗളറെ വളരെയധികം മുറിവേൽപ്പിക്കുന്നു, അത് അയാളെ ശരിക്കും ബാധിക്കും. ഒരു ബോളർക്ക് വലിയ വില നിങ്ങൾ കൊടുക്കാത്തതിനാൽ കോടി കണക്കിന് ആളുകളുടെ മുന്നിൽ നിങ്ങൾക്ക് അയാളെ കളിയാക്കാം, അപമാനിക്കാം.”അദ്ദേഹം പറഞ്ഞു.

പുറത്താണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് മൂന്നാം അമ്പയറാണെന്നും പന്തിന് അപ്പീൽ പിൻവലിക്കേണ്ട ആവശ്യമില്ലെന്നും അശ്വിൻ പറഞ്ഞു. “ഒരു നിമിഷം ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാം. കളിയുടെ നിയമങ്ങൾ അനുസരിച്ച്, തീരുമാനം മൂന്നാം അമ്പയറിലേക്ക് പോയി , അമ്പയർ ഔട്ട് അല്ല എന്ന് പറഞ്ഞു, അത് ഔട്ട് അല്ല. ഇതിൽ [അപ്പീൽ] പിൻവലിക്കുന്ന ഒരു ആവശ്യവും ഇല്ല” അദ്ദേഹം പറഞ്ഞു.