നാൽപത് വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ 23കാരനായ പ്രതിക്ക് ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി. പ്രതി ഒൻപതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് പരാതിക്കാരിയെ വിമർശിച്ചുകൊണ്ട് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
സാമൂഹികമാധ്യമ ഇൻഫ്‌ളുവൻസറായ യുവാവുമായി സ്വന്തം വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിന് ബന്ധപ്പെട്ടശേഷമാണ് പരാതിക്കാരി അടുപ്പത്തിലായത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. പരാതിക്കാരിയും പ്രതിയും ഒരുമിച്ച് ഏഴ് തവണയാണ് ജമ്മുവിലേക്ക് പോയത്. അതൊന്നും പരാതിക്കാരിയുടെ ഭർത്താവിന് പ്രശ്നമല്ലായിരുന്നു.
Read more
പരാതിക്കാരിക്ക് 40 വയസുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവർ കൊച്ചുകുട്ടിയല്ലെന്നും നിരീക്ഷിച്ചു. എന്തടിസ്ഥാനത്തിലാണ് യുവാവിനെതിരെ ബലാത്സംഗക്കുറ്റത്തിൽ കേസെടുത്തതെന്ന് ഡൽഹി പൊലീസിനോടും കോടതി ചോദിച്ചു. രണ്ട് കൈയ്യും ചേർന്നാലേ കയ്യടിക്കാനാകൂവെന്നും ബെഞ്ച് പരാതിക്കാരിയെ വിമർശിച്ച് പറഞ്ഞു. ഇടക്കാല ജാമ്യമുള്ളപ്പോൾ പരാതിക്കാരിയെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് യുവാവിനോട് കോടതി നിർദേശിച്ചു.