'താരിഫ് നയം ഭരണഘടനാ വിരുദ്ധം, ഏകപക്ഷീയം'; ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി. യുഎസ് മാൻഹാട്ടനിലെ വ്യാപാര കോടതിയാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. രാജ്യങ്ങൾക്ക് മേൽ ഉയർന്ന താരിഫുകൾ പ്രഖ്യാപിച്ച ട്രംപിന്റെ നയം ഏകപക്ഷീയമാണെന്ന് കോടതി കുറ്റപ്പെടുത്തി. താരിഫ് നയം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

ട്രംപിന്റെ നടപടികൾ നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയ കോടതി അത് തടയുകയും ചെയ്തു. ട്രംപ് അധികാരം കൈയിലെടുക്കുന്നുവെന്നും നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ സംരക്ഷിക്കാനുള്ള തീരുമാനങ്ങൾ യുഎസ് കോൺഗ്രസിന്റെ അധികാരം മറികടക്കുന്നതാകരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് നിയമം പ്രസിഡന്റിന് ഒരിക്കലും താരിഫ് ഉയർത്താൻ പരിധിയില്ലാത്ത അധികാരം നൽകുന്നില്ലെന്നും കോടതി വ്യതമാക്കി.

ഗുരുതരമായ സാഹചര്യങ്ങളിൽ സാമ്പത്തിക നടപടിയെടുക്കാൻ ഈ നിയമം മൂലം പ്രസിഡന്റിന് സാധിക്കും. എന്നാൽ താൻ ആഗ്രഹിക്കുന്ന പോലെ താരിഫുകൾ ഉയർത്താൻ ഈ നിയമം അനുവദിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. ഏപ്രില്‍ രണ്ടിനാണ് ലോകരാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്. 20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു അന്ന് യുഎസ് പ്രഖ്യാപിച്ചത്. തുടർന്ന് ഇവയെല്ലാം തത്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.