ഇന്ത്യക്കെതിരായ 'ശത്രു രാഷ്ട്ര' പരാമര്‍ശം; വിവാദമായതോടെ തിരുത്തി തലയൂരി പിസിബി ചെയര്‍മാന്‍

പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) ചെയര്‍മാന്‍ സാക്ക അഷ്റഫ് കഴിഞ്ഞ ദിവസം ഒരു വിവാദത്തില്‍ പെട്ടിരുന്നു. ഇന്ത്യയെ ‘ദുഷ്മാന്‍ മുല്‍ക്ക്’ (ശത്രു രാഷ്ട്രം) എന്ന് വിശേഷിപ്പിച്ചതിനാണ് 71-കാരനായ അഷ്റഫ് ഏറെ വിമര്‍ശനം നേരിട്ടത്. പാകിസ്ഥാന്‍ ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് പോയതിനെ കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

എന്നിരുന്നാലും, 2023 ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്ത് എത്തിയതിന് ശേഷം ഇന്ത്യയുടെ ആതിഥേയത്വത്തെ പ്രശംസിച്ച് തന്റെ പ്രസ്താവനകളില്‍ തിരുത്തുമായി പിസിബി ചെയര്‍മാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യയില്‍ പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ലഭിച്ചത് ഗംഭീര സ്വീകരണമാണെന്ന് അഷ്റഫ് അഭിപ്രായപ്പെട്ടു. കായികരംഗത്ത് ഇരു രാജ്യങ്ങളും പങ്കിടുന്ന ആദരവിന്റെ സാക്ഷ്യമാണിതെന്നും പിസിബി പുറത്തിറക്കിയ പ്രസ്താവനയില്‍ അഷ്റഫ് പറഞ്ഞു.

ലോകകപ്പിനായി പോയ പാകിസ്ഥാന്‍ ടീമിന് ഇന്ത്യയില്‍ ലഭിച്ച ഗംഭീര സ്വീകരണം ഇരു രാജ്യങ്ങളിലെയും ആളുകള്‍ക്ക് പരസ്പരം കളിക്കാരോട് എത്രമാത്രം സ്‌നേഹമുണ്ടെന്ന് തെളിയിക്കുന്നു. ഹൈദരാബാദ് വിമാനത്താവളത്തില്‍ ഒരുക്കിയ സ്വീകരണം ഈ സ്‌നേഹം വ്യക്തമാക്കുന്നതാണ്. ഇത്തരത്തിലുള്ള സ്വീകരണം ഒരുക്കിയതിന് ഇന്ത്യക്കാരെ ഞാന്‍ അഭിനന്ദിക്കുന്നു- പ്രസ്താവനയില്‍ അഷ്റഫ് പറഞ്ഞു.

കൂടാതെ, ഇന്ത്യയും പാകിസ്ഥാനും പരസ്പരം മത്സരിക്കാന്‍ ഫീല്‍ഡ് പങ്കിടുന്ന സമയത്തെക്കുറിച്ചും അഷ്‌റഫ് സംസാരിച്ചു. ഇരുടീമുകളും ശത്രുക്കളല്ല, എതിരാളികളായാണ് കളത്തിലിറങ്ങുന്നതെന്നും ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ആരാധകരില്‍ നിന്ന് സമാനമായ സ്വീകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

ഒക്ടോബര്‍ 6 വെള്ളിയാഴ്ച നെതര്‍ലാന്‍ഡ്സിനെ നേരിടുന്നതിലൂടെ പാകിസ്ഥാന്‍ തങ്ങളുടെ ലോകകപ്പ് കാമ്പെയ്ന്‍ ആരംഭിക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 2023 ലെ ഏഷ്യാ കപ്പിലെ അവരുടെ കയ്‌പേറിയ കാമ്പെയ്നിന് മറക്കാന്‍ 2023 ലോകകപ്പില്‍ മികച്ച പ്രകടനം പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നു.