'ഞങ്ങളുടെ ടീം ശത്രു രാജ്യത്ത്'; വിഷം ചീറ്റി പിസിബി ചെയര്‍മാന്‍; ഇന്ത്യ-പാക് ആരാധകര്‍ക്ക് ഒന്നടങ്കം അമ്പരപ്പ്!

ഇന്ത്യയെ ‘ദുഷ്മാന്‍ മുല്‍ക്ക്’ (ശത്രു രാജ്യം) എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ സാക്ക അഷ്‌റഫ്. ഒരു മാധ്യമവുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

പുതിയ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിക്കുന്നതിനും കളിക്കാര്‍ക്ക് മാച്ച് ഫീ വര്‍ധിപ്പിക്കുന്നതിനുമായി മാധ്യമങ്ങളുമായി സംവദിക്കവേ, ‘ശത്രു രാജ്യത്ത്’ കളിക്കുമ്പോള്‍ കളിക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കാനാണ് ഇത് ചെയ്യുന്നതെന്ന് അഷ്റഫ് പറഞ്ഞു.

കളിക്കാര്‍ ‘ശത്രുരാജ്യത്തിലേക്കോ’ മത്സരം നടക്കുന്നിടത്തോ പോകുമ്പോള്‍ അവരുടെ മനോവീര്യം ഉയര്‍ന്ന നിലയിലായിരിക്കണം. അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ അവരെ പിന്തുണയ്ക്കണം- പിസിബി ചെയര്‍മാന്‍ പറഞ്ഞു.

ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍ ടീമിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇതെല്ലാ അവഗണിച്ചാണ് പിസിബി ചെയര്‍മാന്റെ ‘ശത്രു രാജ്യം’ എന്ന വിശേഷണം എന്നതാണ് ശ്രദ്ധേയം.

ലോകകപ്പിനായി ബുധനാഴ്ച ഹൈദരാബാദിലെത്തിയ ബാബര്‍ അസമും സംഘവും വിമാനത്താവളത്തിന് പുറത്തും ഹോട്ടലിലും ഊഷ്മളമായ സ്വീകരണമാണ് ഏറ്റുവാങ്ങിയത്. നിരവധി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരുടെ ഗംഭീര സ്വീകരണത്തിന് നന്ദി അറിയിച്ചു. എന്നിരുന്നാലും, പിസിബി ചെയര്‍മാന്റെ പരാമര്‍ശം ഇന്ത്യന്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തുന്നത്. 2016ല്‍ ടി20 ലോകകപ്പിനായിട്ടാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയിലെത്തിയത്. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയും പാകിസ്ഥാനും ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് കളിക്കുന്നത്. ഒക്ടോബര്‍ 14 ന് അഹമ്മദാബാദില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇരു ടീമുകളും ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടും.