ഞങ്ങളുടെ രീതി 'അടിച്ചുമാറ്റി' പ്രയോഗിച്ചാണ് ദ്രാവിഡ് ഇപ്പോള്‍ വിലസുന്നത്; തുറന്നടിച്ച് ചാപ്പല്‍

ക്രിക്കറ്റിലെ യുവതലമുറയെ കണ്ടെത്തുന്നതിലും വാര്‍ത്തെടുക്കുന്നതിലും ഒരുകാലത്ത് മുന്നില്‍ ഓസ്‌ട്രേലിയായിരുന്നെന്നും ഇപ്പോള്‍ ആ മിടുക്ക് നഷ്ടമായിരിക്കുന്നെന്നും മുന്‍ നായകന്‍ ഗ്രെഗ് ചാപ്പല്‍. ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ മുന്നിലെന്നും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ദ്രാവിഡാണെന്നും ചാപ്പല്‍ പറഞ്ഞു.

“യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് ശക്തരാക്കുന്നതില്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ശക്തമായ സംവിധാനമുണ്ട്. ഓസ്‌ട്രേലിയന്‍ മാതൃകയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് രാഹുല്‍ ദ്രാവിഡ് നടത്തിയ ശ്രമങ്ങളാണ് ഇതിന് കാരണം. ഞങ്ങളുടെ തലച്ചോറെടുത്ത അദ്ദേഹം കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ അതു ആവര്‍ത്തിക്കുകയായിരുന്നു.”

“ചരിത്രപരമായി യുവതാരങ്ങളെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടു വരാനും ഞങ്ങള്‍ക്കു അസാധാരണ മിടുക്കുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഇക്കാര്യത്തില്‍ മാറ്റം സംഭവിച്ചിരിക്കുകയാണ്. കഴിവുകളുള്ള ഒട്ടേറെ യുവതാരങ്ങള്‍ മതിയായ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത് ഞാന്‍ കാണുന്നുണ്ട്. ഈ അവസ്ഥ അംഗീകരിച്ചുകൊടുക്കാനാകില്ല. ഒരു താരത്തേപ്പോലും നഷ്ടപ്പെടുത്താനാവില്ല” ചാപ്പല്‍ പറഞ്ഞു.

Read more

ഇന്ത്യയുടെ മുന്‍ ജൂനിയര്‍ ടീം കോച്ചായ ദ്രാവിഡ് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുണ്ട്. 2018ല്‍ രാഹുലിന്റെ ശിക്ഷണത്തില്‍ പൃഥ്വി ഷാ നയിച്ച ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോക കപ്പില്‍ ചാമ്പ്യന്‍മാരാവുകയും ചെയ്തിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള മിക്ക യുവതാരങ്ങളും ദ്രാവിഡിന്റെ പരിശീലനത്തിന്‍ കീഴില്‍ വളര്‍ന്നു വന്നവരാണ്.