ധോണി വലിയ സംഭവമായിരുന്നു, എന്നാല്‍ കീപ്പിംഗില്‍ ഭൂലോക പരാജയവും; വിമര്‍ശനവുമായി പാക് മുന്‍ നായകന്‍

ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. സമര്‍ത്ഥനായ ക്യാപ്റ്റന്‍ മാത്രമല്ല, വിക്കറ്റിന് പിന്നിലും ഫിനിഷറുടെ റോളിലും ധോണി ഹീറോയായിരുന്നു. ഇപ്പോഴിതാ യഥാര്‍ത്ഥത്തില്‍ ധോണിയൊരു മികച്ച വിക്കറ്റ് കീപ്പര്‍ ആയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്.

‘വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു ധോണി. ധോണി എന്നത് ക്രിക്കറ്റിലെ ഒരു വലിയ പേരാണ്. എന്നാല്‍ കണക്കുകളിലേക്ക് പോയാല്‍ ധോണിയുടെ ഡ്രോപ്പിംഗ് ശതമാനം 21 ആണ്. അത് വളരെ വളരെ വലുതാണ്. ആദം ഗില്‍ക്രിസ്റ്റിന്റെ ഡ്രോപ്പിംഗ് ശതമാനം 11 മാത്രമാണ്. മാര്‍ക്ക് ബൗച്ചറും വളരെ മികച്ചു നിന്നു.’

‘ഓസ്ട്രേലിയയുടെ ടിം പെയ്ന്‍ നന്നായാണ് തുടങ്ങിയത്. എന്നാല്‍ അവസാനമായപ്പോഴേക്കും ഒരുപാട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രം എടുത്താല്‍ ഡി കോക്ക് ആണ് ഏറ്റവും മികച്ച് നിന്നത് എന്ന് ഞാന്‍ പറയും. അവന്‍ മൂന്ന് ഫോര്‍മാറ്റിലും ബാറ്റ് ചെയ്യുകയും വിക്കറ്റ് കാക്കുകയു ചെയ്തു’ റാഷിദ് ലത്തീഫ് പറഞ്ഞു.

ഏകദിനത്തില്‍ 321 ക്യാച്ചും 123 സ്റ്റംപിംഗ്സുമാണ് ധോണിയുടെ പേരിലുള്ളത്. ടെസ്റ്റിലേക്ക് വരുമ്പോള്‍ 256 ക്യാച്ചും 38 സ്റ്റംപിംഗ്സും, ടി20യില്‍ 57 ക്യാച്ചും 34 സ്റ്റംപിംഗ്സും ധോണിയുടെ പേരിലുണ്ട്. ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് പോലും ധോണിയെയാണ് മികച്ച ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഉയര്‍ത്തികാട്ടുന്നത്.

കഴിഞ്ഞ ഐപിഎല്ലിലാണ് ധോണി അവസാനമായി കളത്തിലിറങ്ങിയത്. രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലുള്ള ദയനീയി തുടക്കത്തിന് ശേഷം സീസണിന്റെ മധ്യത്തിലാണ് ധോണിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്. ഐപിഎല്ലിന്റെ അടുത്ത എഡിഷനിലും താന്‍ ചെന്നൈയെ നയിക്കുമെന്ന് ധോണി സ്ഥിരീകരിച്ചിട്ടുണ്ട്.