ജഡേജയെ ഒഴിവാക്കിയാല്‍ 16 കോടി കിട്ടും, എന്നാലൊരു വലിയ പ്രശ്‌നമുണ്ട്

വരുന്ന സീസണില്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഗുണകരമല്ലെന്ന് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര. ജഡേജയെ ഒഴിവാക്കിയാല്‍ ചെന്നൈയ്ക്ക് 16 കോടി ലാഭിക്കാമെങ്കിലും അദ്ദേഹത്തെ പോലെത്ത മറ്റൊരു താരത്തെ ടീമിന് ലഭിക്കില്ലെന്നും ചോപ്ര വിലയിരുത്തി.

‘ജഡേജയുടെ കാര്യത്തില്‍ ഗൗരവമുള്ള ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്. അവസാനത്തെ കുറച്ച് മല്‍സരങ്ങളില്‍ ചെന്നൈയ്ക്ക് അദ്ദേഹത്തിന്റെ സേവനം ലഭിച്ചില്ല. അതിനു മുമ്പ് തന്നെ ജഡജ നായകസ്ഥാനത്തു നിന്നും സ്വയമൊഴിയുകയും ചെയ്തു. 16 കോടി രൂപയ്ക്കാണ് ഈ സീസണിലെ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ നിലനിര്‍ത്തിയത്. അടുത്ത വര്‍ഷം ജഡ്ഡു ടീമിനെ നയിക്കുകയും ചെയ്യുന്നില്ല.’

‘ക്യാപ്റ്റന്‍സി ജഡേജയുടെ പ്രകടനത്തെ ബാധിച്ചതായി എംഎസ് ധോണി പറഞ്ഞതാണ്. എല്ലാം ഓക്കെയാണെന്നാണ് ടീം ക്യാംപില്‍ നിന്നുള്ള വാര്‍ത്ത. പക്ഷെ അതു അങ്ങനെ തന്നെയാണോയെന്നു നമുക്ക് അടുത്ത സീസണില്‍ അറിയാന്‍ സാധിക്കും. ജഡേജയെ സിഎസ്‌കെ റിലീസ് ചെയ്യുകയാണെങ്കില്‍ അവര്‍ക്കു 16 കോടി ലാഭിക്കാം. പക്ഷെ അദ്ദേഹത്തെപ്പോലെയൊരാളെ സിഎസ്‌കെയ്ക്കു കണ്ടെത്താന്‍ സാധക്കില്ല’ ചോപ്ര പറഞ്ഞു.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ധോണി നായകസ്ഥാനമൊഴിഞ്ഞ് പകരംജഡേജയെ ചുമതലയേറ്റെടുത്തത്. തുടര്‍ന്ന് ആദ്യത്തെ നാലു മല്‍സരങ്ങളിലും സിഎസ്‌കെ തോറ്റു. സീസണിന്റെ പകുതിയോടെ ജഡേജ ക്യാപ്റ്റന്‍സിയൊഴിയുകയും പകരം ധോണി നായകസ്ഥാനത്തേക്കു തിരിച്ചെത്തുകയും ചെയ്തു. ജഡേജയ്ക്കു കീഴില്‍ എട്ടു മല്‍സരങ്ങള്‍ കളിച്ച സിഎസ്‌കെ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ജയിച്ചുള്ളൂ.

ഈ സീസണില്‍ 10 മല്‍സരങ്ങളിലാണ് ചെന്നൈയ്ക്കായി ജഡേജ കളിച്ചത്. ഇവയില്‍ നിന്നും 19.33 ശരാശരിയില്‍ 116 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ബോളിംഗിലാകട്ടെ അഞ്ചു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.