ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യയെ തോല്പിക്കുന്നതൊക്കെ നിസാരം, ട്രോഫി നേടുന്നതാണ് പ്രധാനം: സൽമാൻ അലി ആ​ഗ

ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

2017 ഇൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായത് പാകിസ്ഥാനായിരുന്നു. അത് കൊണ്ട് ഇത്തവണ ഇന്ത്യക്ക് ഈ ടൂർണമെന്റ് ഒരു പകരം വീട്ടൽ കൂടിയാണ്. ഇന്ത്യയെ തോല്പിക്കുന്നതിനേക്കാൾ പ്രധാനം സ്വന്തം മണ്ണിൽ കപ്പ് ജേതാക്കളാകുന്നതാണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ ഉപനായകൻ സൽമാൻ അലി ആ​ഗ.

സൽമാൻ അലി ആ​ഗ പറയുന്നത് ഇങ്ങനെ:

” ചാംപ്യൻസ് ട്രോഫിക്ക് പാകിസ്താൻ വേദിയാകുന്നതിൽ ഏറെ ആവേശമുണ്ട്. സ്വന്തം മണ്ണിൽ ചാംപ്യൻസ് ട്രോഫി കിരീടം ഉയർത്താൻ സാധിക്കുകയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. കിരീടം നേടാനുള്ള കരുത്ത് പാകിസ്താൻ ടീമിനുണ്ട്” സൽമാൻ അലി ആ​ഗ പറഞ്ഞു.

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.