വാടകവീട്ടിലെ കിടപ്പുമുറിയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ആണ് സംഭവം. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്‌മി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്‌ണുവിൻ്റെ അമ്മ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് വിഷ്ണുവിന്റെ അമ്മ വീട്ടിലേക്ക് വന്നു.
വീട്ടിലെത്തിയ അമ്മ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നതാണ് കണ്ടത്. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹത്തിന് സമീപത്തുനിന്നും സിറിഞ്ച് കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു.