ബൗളര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കഴിയുന്നില്ല, ബാറ്റര്‍മാര്‍ക്ക് സ്ഥിരതയില്ല ; ലോകകപ്പില്‍ ഇന്ത്യ നിക്കണോ പോണോന്ന് ഓസീസ് തീരുമാനിക്കും

കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ വഴുതിപ്പോയ വിജയം തിരിച്ചുപിടിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഇന്ത്യ വനിതാ ലോകകപ്പില്‍ മുങ്ങിയും പൊങ്ങിയും നീങ്ങുകയാണ്. ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ സജീവമായി നിലനില്‍ക്കാന്‍ വലിയ കടമ്പ ശനിയാഴ്ച ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള മത്സരമാണ്. ഇനി മൂന്ന് മത്സരം ബാക്കിയുള്ള ഇന്ത്യയ്ക്ക് നിലനില്‍ക്കണമെങ്കില്‍ ഓസീസിനെ തോല്‍പ്പിക്കണമെന്ന സ്ഥിതിയാണ്. പാകിസ്താനെയും വെസ്റ്റിന്‍ഡീസിനെയും തോല്‍പ്പിച്ച ഇന്ത്യ ന്യൂസിലന്റിനോടും ഇംഗ്‌ളണ്ടിനോടും നല്ല വൃത്തിയായി തോറ്റു.

ന്യൂസിലന്റിനെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇംഗ്‌ളണ്ടിനെതിരേ പ്രശ്‌നമായത് ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയായിരുന്നു. വെസ്റ്റിന്‍ഡീസിന് എതിരേ കൂറ്റന്‍ സ്‌കോര്‍ നേടി ജയിച്ച മത്സരത്തിന് തൊട്ടു പിന്നാലെയാണ് തൊട്ടടുത്ത മത്സരത്തില്‍ ചീട്ടുകൊട്ടാരം പോലെ ബാറ്റിംഗ് വീണുപോയത്. ഇനി മൂന്ന് മത്സരം ബാക്കിയുള്ള ഇന്ത്യയ്ക്ക് ബാക്കി കളികളെല്ലാം ജയിക്കേണ്ട സ്ഥിതിയാണ്. ശനിയാഴ്ച കരുത്തരായ ഓസീസിനെതിരേയാണ് മത്സരം. കളിച്ച നാലു മത്സരവും ജയിച്ചുവരുന്ന ടീമാണ് ഓസീസ്.

ആദ്യ നാലില്‍ പെട്ടാല്‍ മാത്രമേ ഇന്ത്യയ്ക്ക് സെമിയില്‍ എത്താനാകു. കഴിഞ്ഞ വര്‍ഷം മെഗ് ലാനിംഗ് നയിക്കന്ന ടീമിന്റെ 26 മത്സരങ്ങളുടെ അപരാജിത റെക്കോഡ് ഇന്ത്യയ്ക്ക്് മുന്നിലായിരുന്നു തകര്‍ന്നത്. എന്നാല്‍ മിതാലി നയിച്ച ടീം പക്ഷേ ഓസീസിനോട് പരമ്പര പരാജയം നേരിടുകയും ചെയ്തു. മിതാലിയും ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയും മൂന്നും നാലും ബാറ്റിംഗ് ഓര്‍ഡറുകള്‍ മാറിയും മറിഞ്ഞും ബാറ്റ് ചെയ്‌തെങ്കിലും ടീമിന് അതൊന്നും ഗുണകരമായി ഇതുവരെ ഭവിച്ചിട്ടില്ല. സ്മൃതി മന്ദനയും ഹര്‍മ്മന്‍പ്രീതും അടിച്ചുകൂട്ടിയ റണ്‍സ് മാത്രമായിരുന്നു ടീമിന് കിട്ടിയത്.

ബൗളിംഗ് വിഭാഗത്തില്‍ ജുലന്‍ ഗോസ്വാമി 200 ഏകദിന വിക്കറ്റ് നേട്ടം ഉണ്ടാക്കിയെങ്കിലും കളിയില്‍ ഇംപാക്ട് ഉണ്ടാക്കുന്ന തരം ഒരു ബൗളിംഗ് പ്രകടനം നടത്താനായിട്ടില്ല. ഓസ്‌ട്രേലിയയ്ക്ക് എതിരേ മികച്ച ബ്രേക്ക് ത്രൂ സൃഷ്ടിക്കാന്‍ ജുലന് കഴിയണമായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരി ഇടംകൈ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്ക്‌വാദാണ്. എട്ടു വിക്കറ്റുകളാണ് ലോകകപ്പില്‍ താരം നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് 134 റണ്‍സാണ് ആകെ എടുക്കാനായത്. എന്നാല്‍ ഈ സ്‌കോര്‍ വെച്ചും ആറ് ഇംഗ്‌ളണ്ട് ബാറ്റര്‍മാരെയാണ് പുറത്താക്കിയത്്