ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അവിശ്വസനീയമായ പ്രകടനങ്ങളുടെ കൂട്ടത്തിലാവും ഇവ രണ്ടിനും സ്ഥാനം

അജിന്‍ക്യ രഹാനെയുടെ 19 ബോളിലെ ഫിഫ്റ്റി കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് മറ്റൊരു ഇന്നിംഗ്‌സാണ്. 22 പന്തുകളില്‍നിന്ന് രാഹുല്‍ ദ്രാവിഡ് നേടിയ അര്‍ദ്ധസെഞ്ച്വറി! ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അവിശ്വസനീയമായ പ്രകടനങ്ങളുടെ കൂട്ടത്തിലാവും ഇവ രണ്ടിനും സ്ഥാനം!

ടി.വി.എസ് കപ്പ് എന്ന പേരില്‍ 2003-ല്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ദ്രാവിഡിന്റെ വെടിക്കെട്ട് ഉണ്ടായത്. ടി-20യുടെ ആവിര്‍ഭാവത്തിനുമുമ്പ് ടെസ്റ്റ് സ്‌പെഷലിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ടിരുന്ന ദ്രാവിഡ് അപ്രകാരം പൊട്ടിത്തെറിച്ചു എന്നത് ഇന്നും ഞെട്ടിക്കുന്ന ഒരോര്‍മ്മയാണ്. ദൂരദര്‍ശനില്‍ കളി കണ്ട തലമുറയുടെ വലിയൊരു നൊസ്റ്റാള്‍ജിയ കൂടിയാണ് ആ കാമിയോ.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്റെ വേഗതയോട് തന്റെ പ്രതാപകാലത്തുപോലും പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന കളിക്കാരനാണ് രഹാനെ. സ്വന്തം തട്ടകമായിരുന്ന ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുപോലും പുറത്താക്കപ്പെട്ടു. ആ നേരത്താണ് ഇങ്ങനെയൊരു ബാറ്റിങ്ങ് വിസ്‌ഫോടനം! ഇതിനേക്കാള്‍ വേഗതയില്‍ ചെന്നൈയ്ക്കുവേണ്ടി അര്‍ദ്ധസെഞ്ച്വറി നേടിയത് സുരേഷ് റെയ്‌ന മാത്രമാണ് എന്നത് മനസ്സിലാക്കുമ്പോഴാണ് നടുക്കം വര്‍ദ്ധിക്കുന്നത്!

രഹാനെയുടെ റോള്‍ മോഡല്‍ ദ്രാവിഡാണ്. ഇരുവരും തമ്മില്‍ ഒട്ടേറെ സമാനതകളുണ്ട്. അക്കൂട്ടത്തിലേയ്ക്ക് ഒന്നുകൂടി.!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍