സഞ്ജുവിന് മുന്നില്‍ വലിയ പ്രതിബന്ധം; പകരക്കാര്‍ മിന്നിയാല്‍ രക്ഷപെടാം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു വി. സാംസന് മുന്നില്‍ കടുത്ത പ്രതിബന്ധം. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടം യുഎഇയില്‍ ആരംഭിക്കുമ്പോള്‍ ടീമിന്റെ നെടുംതൂണുകളായ മൂന്ന് താരങ്ങളെ കൈമോശംവന്ന റോയല്‍സിനെ ജേതാക്കളാക്കണമെങ്കില്‍ സഞ്ജുവിലെ നായകന്‍ ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രയോഗിക്കേണ്ടിവരും. അതിനൊപ്പം ബാറ്റിംഗിലൂടെ ടീമിനെ ഉത്തേജിപ്പിക്കാനും സഞ്ജുവിന് സാധിക്കണം.

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍, ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ സേവനമാണ് ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നഷ്ടമാകുന്നത്. പരിക്കാണ് ആര്‍ച്ചറുടെ അഭാവത്തിന് കാരണം. മാനസികാരോഗ്യം വീണ്ടെക്കുന്നതിന് ക്രിക്കറ്റില്‍ നിന്ന് തത്കാലം ഇടവേളയെടു ത്തിരിക്കുകയാണ് സ്‌റ്റോക്‌സ്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ബട്ട്‌ലര്‍ ഐപിഎല്‍ വേണ്ടെന്നുവച്ചത്. കണക്കുകള്‍ക്കും ഏറ്റവും ഒടുവിലത്തെ കളിയിലെ ഫോമിനും ഒക്കെ ഉപരിയായി, മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ബട്ട്‌ലര്‍-ആര്‍ച്ചര്‍- സ്‌റ്റോക്‌സ് ത്രയത്തിന്റെ അഭാവം റോയല്‍സിനെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.

വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എവിന്‍ ലൂയിസിനെയും പേസര്‍ ഓഷാനെ തോമസിനെയും ബട്ട്‌ലറിനും സ്റ്റോക്‌സിനും പകരമായി റോയല്‍സ് ടീമിലെത്തിച്ചിട്ടുണ്ട്. വമ്പനടികള്‍ക്ക് പേരുകേട്ട ലൂയിസ് ഫോമിലാണെന്നത് റോയല്‍സിന് ആശ്വാസം പകരുന്ന കാര്യമാണ്. സീസണില്‍ ഉശിരന്‍ സെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജുവിന്റെ ഇനിയുള്ള പ്രകടനവും റോയല്‍സിന് നിര്‍ണായകമാകും. ഏഴ് മത്സരങ്ങളില്‍ 277 റണ്‍സ് നേടിയ സഞ്ജു ഇടയ്ക്ക് നിറംമങ്ങിയെങ്കിലും അവസാന മത്സരങ്ങളില്‍ മികവ് വീണ്ടെടുത്തിരുന്നു. യുഎഇയിലെ പിച്ചുകളില്‍ സഞ്ജു തിളങ്ങിയിട്ടുണ്ടെന്നതും റോയല്‍സിന് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളില്‍പ്പെടുന്നു. എങ്കിലും ഇന്ത്യയുടെ കുപ്പായത്തില്‍ ലങ്കയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ ഓര്‍മ്മകളെ സഞ്ജു മറികടക്കേണ്ടതുണ്ട്.

കോവിഡ് കാരണം ഐപിഎല്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് റോയല്‍സ്. അവശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ നാലിലെങ്കിലും ജയിച്ചാലേ റോയല്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.