പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിവി അൻവറിന്റെ പ്രസ്താവനകൾക്ക് മറുപടിയില്ല. എല്ലാ ചർച്ചയുടെയും വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷേ പറയുന്നില്ല. രാജ്‌ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരത മാതാവിൻ്റെ ചിത്രം രാജ് ഭവനിൽ വയ്ക്കുന്നത് ശരിയല്ല. രാജ് ഭവൻ ഇത്തരം പരിപാടികൾക്ക് വേദിയാക്കരുത്. പിണറായി വിജയൻ ചുണ്ടനക്കാത്തത് എന്താണ് എന്ന് സതീശൻ ചോദിച്ചു.
ദേശീയപാതയിലെ അപാകതകൾ പിഎസി അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് പ്രശ്‌നമെന്ന് ചോദിച്ച അദ്ദേഹം, സർക്കാരിന് ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പേടിയാണെന്നും കുറ്റപ്പെടുത്തി. അഴിമതിയെ കുറിച്ചും, അപാകതകളെ കുറിച്ചും പഠിക്കാനുള്ള അധികാരം കെസി വേണുഗോപാൽ അധ്യക്ഷനായ സമിതിക്കുണ്ട്.
പാലാരിവട്ടം പാലത്തെ കുറിച്ച് എന്തെല്ലാം കോലാഹലങ്ങളായിരുന്നു? ദേശീയ പാതാ നിർമ്മാണത്തിൽ വ്യാപക അഴിമതി നടന്നിട്ടുണ്ട്. അഴിമതിയും ക്രമക്കേടും മൂടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണത്തെ എന്തിനാണ് സംസ്ഥാന സർക്കാർ ഭയക്കുന്നത്? എല്ലാവരും ഉൾപ്പെടുന്ന സമിതിയാണ് പിഎസിയെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ കൊടുക്കണമെന്നാണ് യുഡിഎഫ് നിലപാട്. പക്ഷേ ഇത് കാത്തുസൂക്ഷിച്ചു വച്ച പണമെന്നാണ് സർക്കാർ പറയുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഒന്നിച്ച് ക്ഷേമപെൻഷൻ കൊടുക്കുന്നതിനെ ആണ് കോൺഗ്രസ് എതിർത്തത്. ഇത് തെറ്റായ സമീപനമാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ ക്ഷേമപെൻഷൻ ഒരുമിച്ച് കൊടുക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കണം.
Read more
ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസം പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ സിപിഎമ്മിനെ വെല്ലുവിളിക്കുന്നു. ട്രഷറിയിൽ പുതിയ സംവിധാനം വന്നതിലെ കാലതാമസമൂലം മൂന്നുമാസം മാത്രമാണ് പെൻഷൻ വിതരണത്തിൽ കുടിശിക വന്നതെന്നും സതീശൻ പറഞ്ഞു.