'ഇന്ത്യയിലെ ടേണിംഗ് പിച്ചില്‍ ഏത് മണ്ടന്‍ സ്പിന്നറും വിക്കറ്റ് നേടും'; ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുന്‍ താരം

ആര്‍ അശ്വിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ പരിഹസിച്ച് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ആര്‍ക്കും തിളങ്ങാമെന്നും മറ്റാരുമില്ലാത്തതിനാലാണ് അശ്വിന്‍ കളിക്കുന്നതെന്നും ശിവരാമകൃഷ്ണന്‍ പരിഹസിച്ചു.

അശ്വിനെപ്പോലെയുള്ള ഏതൊരു സ്പിന്നര്‍ക്കും ഇന്ത്യന്‍ പിച്ചില്‍ തിളങ്ങാനാവും. എന്നാല്‍ സെന രാജ്യത്തെ അവന്റെ റെക്കോഡ് നോക്കുക. ഇന്ത്യയിലെ ടേണിംഗ് പിച്ചില്‍ ഏത് മണ്ടന്‍ സ്പിന്നറും വിക്കറ്റ് നേടും. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ ഗ്രൗണ്ടിലേക്കെത്തി എവിടെയാണ് പിച്ചിന് ടേണ്‍ വേണ്ടതെന്ന് ഗ്രൗണ്ട് സ്റ്റാഫുകളോട് പറയുക.

ഈ കാഴ്ച എന്റെ കണ്ണുകൊണ്ട് തന്നെ നിരവധി തവണ കണ്ടതാണ്. മറ്റാരുമില്ലാത്തതിനാലാണ് അശ്വിന്‍ കളിക്കുന്നത്. ഫീല്‍ഡിംഗില്‍ അവന്‍ ബാധ്യതയാണ്. എന്നാല്‍ ഇതിനെല്ലാം ഓരോ ന്യായീകരണങ്ങള്‍ കണ്ടെത്തുന്നു- ശിവരാമകൃഷ്ണന്‍ എക്‌സില്‍ കുറിച്ചു.

ലോകകപ്പ് പ്ലാനില്‍ ഉള്‍പ്പെടാതിരുന്ന അശ്വിനെ അവസാന നിമിഷമാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. അക്സര്‍ പട്ടേലിന് പരിക്കേറ്റതിനാലാണ് പകരം അശ്വിന് അവസരം ലഭിച്ചത്.

ഈയിടെ അവസാനിച്ച ഓസീസ് പരമ്പരയിലാണ് കുറേ നാളുകള്‍ക്ക് ശേഷം അശ്വിന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയത്. അതിനു മുമ്പ് 2022 ജനുവരിയിലാണ് അശ്വിന്‍ ഇന്ത്യയ്ക്കായി ഏകദിനം കളിച്ചത്.