ഖത്തറില്‍ ഒത്തുചേരലുകളില്‍ നിയന്ത്രണം; കൂടുതല്‍ പള്ളികള്‍ തുറക്കും

കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് ജൂലൈ ഒന്നുമുതല്‍ തുടക്കമാകുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങള്‍ പുറുപ്പെടുവിച്ച് ഖത്തര്‍. പൊതു, സ്വകാര്യ ഇടങ്ങളില്‍ ജൂലൈ 1 മുതല്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല എന്നതാണ് പ്രധാനം നിര്‍ദേശം. നിലവില്‍ പരമാവധി 10 പേര്‍ക്ക് വരെ ഒത്തുകൂടാന്‍ അനുമതി നല്‍കിയിരുന്നു.

മുന്‍കരുതലുകള്‍ സ്വീകരിക്കാതെയുള്ള ഒത്തുകൂടലുകള്‍ വര്‍ദ്ധിച്ചതോടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. വ്യവസ്ഥ ലംഘിക്കുന്നവര്‍ കനത്ത നിയമനടപടികള്‍ നേരിടേണ്ടി വരും. ജൂലൈ 1 മുതല്‍ പ്രവേശന വ്യവസ്ഥകളോടെ കൂടുതല്‍ പള്ളികള്‍ തുറക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കൂടി ഓഫിസിലെത്തി ജോലി ചെയ്യാം.

കുടുംബങ്ങള്‍ക്ക് ബോട്ടുകളും മറ്റും വാടകക്ക് എടുത്ത് സവാരി നടത്താം. എന്നാല്‍ പരമാവധി 10 പേര്‍ മാത്രമേ പാടുള്ളു. രാജ്യത്തെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണിഷും തുറക്കും. എല്ലാ പ്രായക്കാര്‍ക്കും പ്രവേശനമുണ്ട്. കുട്ടികളുടെ കളിസ്ഥലം തുറക്കില്ല. കത്താറയിലെ ഏതാനും ബീച്ചുകളും സന്ദര്‍ശകര്‍ക്കായി തുറക്കും.

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 60 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകള്‍ക്കും പരിമിതമായ ശേഷിയില്‍ തുറക്കാം. വാണിജ്യ വ്യവസായ മന്ത്രാലയം ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പ്രഖ്യാപിക്കും. ലൈബ്രറികള്‍, മ്യൂസിയങ്ങള്‍ എന്നിവക്കും പരിമിതമായ ശേഷിയില്‍ പ്രവര്‍ത്തിക്കാം.