'മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിനുള്ളില്‍ വെച്ച് രഹസ്യാന്വേഷണ ഏജന്‍സി കൊലപ്പെടുത്തി'; ചിത്രങ്ങളടക്കം പുറത്തുവിട്ട് പ്രചരണം; പ്രതികരിക്കാതെ പാക് ഭരണകൂടവും ജയില്‍ അധികൃതരും

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ സാമൂഹിക മാധ്യമങ്ങളിലാണ് ഇത്തരം ഒരു വാര്‍ത്ത പരന്നിരിക്കുന്നത്. അഡിയാല ജയിലിനുള്ളില്‍ വെച്ച് ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐ കൊലപ്പെടുത്തിയെന്നുള്ള വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.

വാര്‍ത്ത വ്യാജമാണെന്ന് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അധികൃതരോ ജയില്‍ അധികാരികളോ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ഇന്ത്യന്‍ ട്രോളന്‍മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതാണെന്നും മാധ്യമങ്ങള്‍ പറയുന്നു. അതിനിടെ ഔദ്യോഗികമെന്നു അവകാശപ്പെടുന്ന ഒരു പത്രക്കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മുറിവേറ്റ് അവശനായി കിടക്കുന്ന ഇമ്രാന്‍ ഖാന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

‘മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി ഖേദത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. നിലവില്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം’ എന്നാണ് ഇങ്ങനെയാണ് വ്യാജപ്രചരണം നടക്കുന്നത്.

സമഗ്രമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സംഭവം നടന്നതെന്ന് എന്നാണ് കുറിപ്പില്‍ പറയുന്നത്. 2013 ല്‍ ലാഹോറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ഫോര്‍ക്ക് ലിഫ്റ്റില്‍ നിന്ന് വീണ് പരിക്കേറ്റ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്ന് പറഞ്ഞ് പ്രചരിക്കപ്പെടുന്നത്.

2022-ല്‍ അവിശ്വാസപ്രമേയത്തിലൂടെയാണ് ഇമ്രാന് പ്രധാനമന്ത്രിപദം നഷ്ടമായത്. അഴിമതിയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 2023 ലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നത്. തോഷാഖാനക്കേസില്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷത്തെ തടവ് ലഭിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സ്വന്തം നിലയ്ക്ക് വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെപേരിലുള്ള തോഷഖാനക്കേസ്. ഉന്നതപദവിയിലുള്ളവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ തോഷഖാന എന്ന വകുപ്പിലേക്ക് കൈമാറണമെന്നാണ് ചട്ടം. അത് ലംഘിച്ചുവെന്ന് കോടതി കണ്ടെത്തിയതോടെയാണ് മൂന്ന് വര്‍ഷം തടവ് ലഭിച്ചത്.

വിവാഹത്തില്‍ മതനിയമ ലംഘനം നടത്തിയെന്നതാണ് മറ്റൊരു കേസ്. ഇതില്‍ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്ക്കും ഏഴുവര്‍ഷം തടവും പിഴയും ശിക്ഷ ലഭിച്ചു. ഇമ്രാന്‍ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റയുടെ ആദ്യ ഭര്‍ത്താവ് ഖവാര്‍ മനേക നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരേ ശിക്ഷവിധിച്ചത്.