വിട്ടുവീഴചയില്ല: പാകിസ്താനുള്ള സൈനീക-സാമ്പത്തീക സഹായം അമേരിക്ക നിര്‍ത്തലാക്കി

പാകിസ്താനെതിരെ നടപടി കടുപ്പിച്ച് അമേരിക്ക. ഭീകരവാദ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ പാകിസ്താനുള്ള സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹീയ്തര്‍ നവോര്‍ട്ട് അറിയിച്ചു. താലിബാനും ഹഖാനി ശൃംഖലയും അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കുന്നത് വരെ ഈ നിരോധനം തുടരുമെന്നും നുവര്‍ട്ട് പറഞ്ഞു.

പാക്കിസ്ഥാനുള്ള സുരക്ഷ പിന്തുണയും പിന്‍വലിക്കുകയാണ്. ആയുധങ്ങളോ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള മറ്റ് സംവിധാനങ്ങളോ പാകിസ്താന് നല്‍കില്ല. എന്നാല്‍, രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായാല്‍ ചില വിട്ടുവീഴ്ച ചെയ്യുമെന്നും വക്താവ് അറിയിച്ചു. നാലുമാസം മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനുമായി ഉന്നതതല സഹകരണത്തിന് സന്നദ്ധത അറിയിച്ചത്. എന്നാല്‍, ഭീകരസംഘടനയായ താലിബാന്‍, ഹക്വനി എന്നിവയ്ക്ക് ഇപ്പോഴും പാക് അഭയം കൊടുക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പിന്തുണ പിന്‍വലിക്കുന്നത്.

പുതുവത്സര ദിനത്തില്‍ പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ് ട്വിറ്റ് ചെയ്തിരുന്നു. പാകിസ്താന് നല്‍കിവരുന്ന സഹായധനം റദ്ദാക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്താന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.