പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാന്‍, ഒന്‍പത് പേരെ ചാട്ടയ്ക്ക് അടിച്ചു; പ്രാകൃതശിക്ഷ സുപ്രീംകോടതി ഉത്തരവ് പ്രകാരം

മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാന്‍. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്.

സംഭവം നടക്കുമ്പോള്‍ താലിബാന്‍ ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചു.
കുറ്റവാളികളെ 35-39 തവണയാണ് ചാട്ടയടിച്ചത്.

ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകന്‍ താജുഡെന്‍ സൊറൂഷ് സ്റ്റേഡിയത്തിന് പുറത്തുള്ള ഒരു ദൃശ്യത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കിട്ടു, ‘ചരിത്രം ആവര്‍ത്തിക്കുന്നു. 1990 കളിലെ പോലെ താലിബാന്‍ പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി’ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്ത്.

Read more

2022 ഡിസംബര്‍ ഏഴിന് ഫറ നഗരത്തില്‍ വെച്ച് കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒരാളെ താലിബാന്‍ പൊതുസ്ഥലത്ത് വെച്ച് വധിച്ചിരുന്നു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. നൂറുകണക്കിന് ആളുകളും നിരവധി ഉന്നത താലിബാന്‍ ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ കൊല്ലപ്പെട്ടയാളുടെ പിതാവ് ഒരു റൈഫിള്‍ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.