ഉക്രൈന്‍ ഈ കാര്യങ്ങള്‍ അംഗീകരിക്കാമോ? എങ്കില്‍ യുദ്ധം ഈ നിമിഷം കൊണ്ട് നിര്‍ത്താം; നിലപാട് വ്യക്തമാക്കി റഷ്യ

സൈനിക നടപടിയിലൂടെ ഉക്രൈനിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്.
ഉക്രൈയ്ന്‍ അവരുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തണം. ഏതെങ്കിലും സൈനിക സഖ്യത്തിന്റെ ഭാഗമാകാത്ത തരത്തിലായിരിക്കണം അത്. അവര്‍ ക്രിമിയയെ റഷ്യന്‍ പ്രവിശ്യയായി അംഗീകരിക്കണം. ഡൊണെറ്റ്‌സ്‌കിനേയും ലുഗാന്‍സ്‌കിനേയും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കണം. ഇത്രയേ ഉള്ളൂ കാര്യം. റഷ്യയുടെ സൈനിക നടപടി ഒറ്റ നിമിഷം കൊണ്ട് നില്‍ക്കും. ദിമിത്രി റോയിട്ടേഴ്സിനോട് പറഞ്ഞു.

ഫെബ്രുവരി 24ന് പ്രസിഡന്റ് പുടിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് റഷ്യന്‍ സൈന്യം ആരംഭിച്ച പ്രത്യേക നടപടി 12-ാം ദിവസവും തുടരുകയാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ച ഇന്ത്യന്‍ സമയം ഏഴ് മണിയോടെ ബെലറൂസില്‍ വെച്ച് നടക്കും. രണ്ട് രാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങള്‍ ബെലറൂസിലെത്തിയിട്ടുണ്ട്.യുക്രെയ്നില്‍ നിന്ന് സാധാരണക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള സുരക്ഷിത പാതയൊരുക്കല്‍ തടസപ്പെട്ടു.

കീവ്, കാര്‍കീവ്, മരിയോപോള്‍, സുമി എന്നീ നഗരങ്ങളിലുള്ളവരെ റഷ്യന്‍ അനുകൂല രാജ്യമായ ബെലറൂസിലേക്കും തങ്ങളുടെ അതിര്‍ത്തിയിലേക്കുമാണ് റഷ്യ ക്ഷണിച്ചത്. അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകാമെന്നും റഷ്യ പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് യുക്രെയ്ന്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12: 30 മുതല്‍ വെടി നിര്‍ത്തുമെന്ന റഷ്യന്‍ പ്രഖ്യാപനം നടപ്പായില്ല.