ആണവ ഭീഷണിയുമായി പുടിന്‍; ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് നിര്‍ദ്ദേശം

ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ആണവ പ്രതിരോധ സേനയ്ക്കാണ് പുടിന്‍ നിര്‍ദ്ദേശം നല്‍കിയത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പുടിന്‍ നാറ്റോ പ്രകോപിപ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. നാറ്റോ ഉക്രൈന്‍ ധാരണ മുന്നില്‍ കണ്ടാണ് പുടിന്റെ ഈ പുതിയ നീക്കം.

അതേസമയം, റഷ്യയുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. ബെലാറൂസില്‍ വെച്ച് ചര്‍ച്ച നടക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ഉക്രൈനില്‍ നാലാംദിവസവും ശക്തമായ ആക്രമണം തുടരുകയാണ്. കീവിലും റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹര്‍കീവിലും പോരാട്ടം കനക്കുന്നു. റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹര്‍കീവിലാണ് യുദ്ധം ശക്തമായിരിക്കുന്നത്.

ഇവിടെ ചെറുസംഘങ്ങളായെത്തിയ റഷ്യന്‍ സൈന്യം ശക്തമായ പ്രതിരോധമാണ് നേരിടുന്നത്. യുക്രെയ്ന്‍ സൈന്യത്തിനൊപ്പം ആയുധങ്ങളുമേന്തി സാധാരണ പൗരന്‍മാരും ഇറങ്ങിയതോടെ പലയിടത്തും തെരുവുയുദ്ധമാണ്.

അതേസമയം, റഷ്യന്‍ അധിനിവേശം തടയാന്‍ ഉക്രൈന് ആയുധ പിന്തുണ നല്‍കുമെന്ന് കൂടുതല്‍ രാജ്യങ്ങളറിയിച്ചു. യുക്രൈന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ബെല്‍ജിയവും ജര്‍മനിയും കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു