ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ തലപ്പത്ത് ഇനി പരാഗ് ജെയിന്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ മികവിന് പിന്നിലും പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ പങ്ക് നിര്‍ണായകം

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) അടുത്ത മേധാവിയാകാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിന്‍. നിലവിലെ റോ സെക്രട്ടറി രവി സിന്‍ഹയുടെ സേവന കാലാവധി ജൂണ്‍ മുപ്പതിന് അവസാനിക്കുമെന്നിരിക്കെയാണ് ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനായ പരാഗ് ജെയിനിനെ കേന്ദ്രസര്‍ക്കാര്‍ പുതിയ റോ മേധാവിയായി തിരഞ്ഞെടുത്തത്. ജൂണ്‍ 30ന് കാലാവധി കഴിയുന്ന റോ സെക്രട്ടറി രവി സിന്‍ഹയുടെ പകരക്കാരനായി അടുത്ത മേധാവിയായി മോദിസര്‍ക്കാര്‍ പരാഗിനെ നിയമിച്ചുകഴിഞ്ഞു.

1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിന്‍. കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള പരാഗ് നിലവില്‍ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയുടെ ഭാഗമായി പാകിസ്താനി സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍.

Read more

റോ മേധാവിയായി ജൂലായ് ഒന്നിന് ചുമതലയേറ്റെടുക്കുന്ന പരാഗിന്റെ സേവന കാലയളവ് രണ്ടുവര്‍ഷമായിരിക്കും. മുന്‍പ് ചണ്ഡീഗഢ് എസ്എസ്പിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള പരാഗ്, ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ കാനഡയിലും ശ്രീലങ്കയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.