'മറുപടി നല്‍കാന്‍ ഇനിയും ഏറെ ആയുധങ്ങള്‍ കൈയിലുണ്ട്'; റിസര്‍വ് സൈന്യത്തെ ഇറക്കുമെന്ന് പ്രഖ്യാപിച്ച് പുടിന്‍

ഉക്രൈനെതിരായ യുദ്ധത്തില്‍ റിസര്‍വ് സൈന്യത്തെ രംഗത്തിറക്കുമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയുടെ പ്രതിരോധത്തിന് വേണ്ടി ഇരുപതുലക്ഷത്തോളം റിസര്‍വ് സൈന്യത്തെ സജ്ജമാക്കിയതായി പുടിന്‍ അറിയിച്ചു. ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു പുടിന്റെ പ്രഖ്യാപനം.

റഷ്യയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടാല്‍ ഏത് മാര്‍ഗവും സ്വീകരിച്ച് അതിനെ ചെറുക്കുമെന്ന് പുടിന്‍ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ആണവ ഭീഷണി നടത്തുകയാണ്, ഭോഷ്‌ക് പറയുകയല്ല, മറുപടി നല്‍കാന്‍ ഇനിയും ഏറെ ആയുധങ്ങള്‍ കയ്യിലുണ്ടെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്‌നിലെ ഡോണ്‍ബാസ് കീഴടക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

സൈന്യത്തില്‍ നിന്നും വിരമിച്ചവരും എന്നാല്‍ നിലവില്‍ സിവിലിയന്മാരായിട്ടുള്ളവര്‍ ഉള്‍പ്പെടെയുള്ളവരാണ് റഷ്യയുടെ കരുതല്‍ സൈന്യത്തിലുള്ളത് . ഇത്തരത്തില്‍ ഇരുപതു ലക്ഷത്തോളം റിസര്‍വ് സൈന്യം റഷ്യക്കുണ്ടെന്നാണ് കണക്ക്. മൂന്നു ലക്ഷം റിസര്‍വ് സൈനികരെ രംഗത്തിറക്കുമെന്നു റഷ്യന്‍ പ്രതിരോധ മന്ത്രിയും വ്യക്തമാക്കി.