പലസ്തീൻ ജനത മാതൃ രാജ്യത്ത് തുടരും, എവിടേയ്ക്കും ഓടിപ്പോകില്ലെന്ന് പ്രസിഡൻ്റ് മഹമൂദ്, സമാധാന ശ്രമം നടത്തി അറബ് ഉച്ചകോടി

ഇസ്രയേൽ – ഹമാസ് യുദ്ധത്തിനിടെ നിലപാട് വ്യക്തമാക്കി പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്‌റോവിൽ നടന്ന അറബ് ഉച്ചകോടിയിലെ ആമുഖ പ്രസംഗത്തിലാണ് അബ്ബാസ് നിലപാട് അറിയിച്ചത്. പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് പറഞ്ഞു. ഇസ്രയേൽ – ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് അറബ് ഉച്ചകോടി നടന്നത്.

ഖത്തർ , യു എ ഇ , സൗദി അറേബ്യ , ബഹ്റൈൻ , കുവൈത്ത് , ജോർദാൻ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ , ജർമനി , തുർക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീൻ്റെയും പ്രതിനിധികളും,അറബ് ലീഗ് സെക്രട്ടറി ജനറൽ അടക്കമുള്ളവരും ഉച്ചകോടിയിൽ എത്തിച്ചേർന്നു.

അതേ സമയം യുദ്ധം തുടങ്ങി 14 ദിവസങ്ങൾക്ക് ശേഷം ഗാസയിലേക്ക് മരുന്നും ഭക്ഷണവും എത്തിത്തുടങ്ങി. റഫാ അഥിർത്തി ഈജിപ്ത് തുറന്നതോടെയാണ് ഗാസയിലെ 23 ലക്ഷം ജനങ്ങൾക്ക് ആശ്വാസമായത്. കഴിഞ്ഞ 14 ജദിവസമായി വെള്ളം പോലും കിട്ടാതെയാണ് ഈ മനുഷ്യർ കഴിഞ്ഞിരുന്നത്. ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് റഫ അതിർത്തി ഈജിപ്ത് തുറന്നത്.

ലോകാരോഗ്യ സംഘടനയുടെ ട്രക്കുകൾ ആണ് മരുന്നുകളുമായി ആദ്യം അതിർത്തി കടന്നത്. 20 ട്രക്കുകളിലാണ് ഭക്ഷണവും മരുന്നും എത്തുന്നത്. വേണ്ടതിൻ്റെ ആയിരത്തിലൊന്നുപോലും ഇതാകുന്നില്ലെന്ന് സന്നദ്ധ സംഘടനകൾ പറയുന്നു.ഇപ്പോഴും വ്യോമാക്രമണം തുടരുന്ന ഗാസയിൽ മരണം അയ്യായിരത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.