'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഒരാള്‍ എന്നെ വന്നുകാണുന്നത് പാര്‍ട്ടിയെ റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും ഇപി ചോദിച്ചു. രണ്ടുവര്‍ഷമായി ഡല്‍ഹിയില്‍ പോയിട്ടെന്നും ലളിത് ഹോട്ടലില്‍ ഇതുവരെ പോയിട്ടില്ലെന്നും ഇപി പറഞ്ഞു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരിച്ചപ്പോഴാണ് ശോഭാ സുരേന്ദ്രനെ നേരിട്ട് കണ്ടെതെന്നും ഇപി ആവര്‍ത്തിച്ചു. തന്നെപ്പോലെയുള്ളൊരാള്‍ക്ക്‌ ശോഭാ സുരേന്ദ്രനെ പോയികണ്ടു സംസാരിക്കേണ്ട കാര്യമെന്താണെന്നും ഇപി ചോദിച്ചു. ആ സ്ത്രീയെ പണ്ടേതന്നെ ഇഷ്ടമല്ല, അവരുടെ പ്രസംഗങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്. ഫോണില്‍ പോലും ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിട്ടില്ല എന്നും ഇപി പറഞ്ഞു.

‘കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഇവരെപ്പോലെ അല്പബുദ്ധികള്‍ ചിന്തിക്കുക എന്നല്ലാതെ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവര്‍ത്തകനല്ലേ? ഞാന്‍ പോയി ബിജെപിയില്‍ ചേരുമോ, കേരളത്തില്‍? അയ്യയ്യയ്യേ, വൃത്തികെട്ട ഇങ്ങനത്തെ കാര്യങ്ങള്‍…’- ഇപി പ്രതികരിച്ചു.

‘തന്നെ ലക്ഷ്യമിടുന്നതിന് പിന്നില്‍ ആസൂത്രിതമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദല്ലാള്‍ എന്തിനാണ് ജാവഡേക്കറേയും കൂട്ടി എന്റെയടുത്തേക്ക്‌ വന്നത് എന്നാണ് ചോദിക്കേണ്ട ചോദ്യം. ദല്ലാളും കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവുമായുള്ള ബന്ധമല്ലേ അന്വേഷിക്കേണ്ടത്?’, ഇപി കൂട്ടിച്ചേര്‍ത്തു.

കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റും, രാജിവെക്കും എന്നാണ് പറയുന്നതെന്ന ചോദ്യത്തോട് കുറച്ച് കാത്തിരിക്കൂവെന്നായിരുന്നു ഇപിയുടെ പ്രതികരണം. ശോഭാ സുരേന്ദ്രന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേരുമെന്ന് ഇടയ്ക്ക് വാര്‍ത്തയുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അത് താനും കേട്ടിരുന്നുവെന്നും ഇപി പറഞ്ഞു. പാര്‍ട്ടി നേതാക്കളെ പലരും വന്ന്‌ കാണും, അങ്ങനെ കണ്ടുപരിചയപ്പെടുന്നതെല്ലാം പാര്‍ട്ടിയെ പോയി റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ? എന്നും ഇപി ചോദിച്ചു.