'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് റിപ്പോർട്ടും വരാതെ ഡ്രൈവർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സംഭവ സമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവർക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഉറച്ച നിലപാടിനു പിന്നിൽ. അതേസമയം മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

ന്യായത്തിന്റെ ഭാഗത്തു നിൽക്കണമെന്നും മേയറും എംഎൽഎയുമാണ് എതിർ ഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നാണ് ഗണേഷ്കുമാറിന്റെ നിലപാട്. ഡ്രൈവർ യദുവിനെ പിന്തുണച്ച് കെഎസ്ആർടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ, മേയർക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് സിപിഎം നേതാക്കളുടെ വാദം.

സംഭവത്തിൽ ദൃക്സാക്ഷികളാവരോട് ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം സംസാരിച്ചത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ റിസർവേഷനിൽ യാത്ര ചെയ്തവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. ബസിൽ ടിക്കറ്റ് റിസർവ് ചെയ്തവരുടെ ഫോൺ നമ്പറുകൾ കെഎസ്ആർടിസിയിൽ നിന്നും ശേഖരിച്ചായിരുന്നു നീക്കം. ബസിലെ കണ്ടക്ടറും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്. ഡ്രൈവറെ പ്രകോപിക്കുകയാണ് മേയറും സംഘവും ചെയ്തതെന്നാണ് യാത്രക്കാർ നൽകിയ മൊഴി.

മാത്രമല്ല, യാത്ര അവസാനിക്കാൻ രണ്ട് കിലോമീറ്റർ മാത്രം ശേഷിക്കെയാണ് ‌സംഭവം നടന്നത്. എന്നിട്ടും എംഎൽഎ ബസിൽ കയറി വന്ന് തങ്ങളെ പെരുവഴിയിൽ ഇറക്കി വിടുകയാണ് ചെയ്തതെന്ന് യാത്രക്കാർ പറയുന്നു. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുചുമത്തി ഡ്രൈവറെ അറസ്റ്റ് രേഖപ്പെടുത്തി രാത്രി മുഴുവൻ കന്റോൺമെന്റ് സ്റ്റേഷനിൽ ഇരുത്തിയ ശേഷം രാവിലെ 9 മണിയോടെയാണ് ജാമ്യത്തിൽ വിട്ടത്. ബസ് തടഞ്ഞ് നിർത്തി ഇറങ്ങിവന്ന എംഎൽഎ തെറിവിളിച്ചെന്നും മേയർ തട്ടിക്കയറിയെന്നും ഡ്രൈവർ യദു ആരോപിക്കുന്നു. യദുവിന്റെ പരാതി ഇതുവരെ സ്വീകരിക്കാൻ പോലീസ് തയാറായിട്ടില്ല.