നേപ്പാള്‍ വിമാന ദുരന്തം; വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തി, മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍

നേപ്പാളില്‍ ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി പറക്കുന്നതിനിടെ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മസ്താങ് ജില്ലയിലെ സനോസ്വെയറിലാണ് വിമാനം തകര്‍ന്നത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളതെന്നാണ് വിവരം.

താര എയര്‍ലൈന്‍സിന്റെ 9എന്‍-എഇടി വിമാനമാണ് പൊഖാറയില്‍ നിന്ന് ജോംസോമിലേക്ക് പറന്നുയര്‍ന്ന ശേഷം കഴിഞ്ഞ ദിവസം കാണാതായത്. വിമാനവുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നുവെന്ന് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ പറഞ്ഞു. പറന്നുയര്‍ന്ന് 15 മിനിറ്റിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

മോശം കാലാവസ്ഥ കാരണം ഇന്നലെ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ നേപ്പാള്‍ ആര്‍മിയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുകയായിരുന്നു. കൃത്യമായി ഈ സ്ഥലം ലൊക്കേറ്റ് ചെയ്ത ശേഷം കാല്‍നടയായി ഒരു സംഘവും വ്യോമ മാര്‍ഗം ഒരു സംഘവും പ്രദേശത്തെത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിമാനം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.

അശോക് കുമാര്‍ ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കര്‍, മക്കളായ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. മഹാരാഷ്ട്രയിലെ താനെ സ്വദേശികളാണിവര്‍. ഇവര്‍ക്ക് പുറമെ 13 നേപ്പാളികളും 3 ജപ്പാന്‍കാരും 2 ജര്‍മന്‍കാരും വിമാനത്തിലുണ്ടായിരുന്നു.