'അവളുടെ മുഖമൊന്ന് കാണിക്ക് സാറേ'; മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച അമ്മയ്ക്ക് നേരെ ജനരോഷം

എറണാകുളം ആലുവയില്‍ നാല് വയസുകാരിയായ മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച അമ്മയ്ക്ക് നേരെ ജനരോഷം. മൂഴുക്കുളം പാലത്തിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വളരെ വൈകാരികമായാണ് നാട്ടുകാർ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനിടെ പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികൾ ജനരോഷംകൊണ്ടു.

അതേസമയം അമ്മയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ കുട്ടിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ നാട്ടുകാരടക്കം നൂറോളംപേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പത്ത് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. തെളിവെടുപ്പിന് ശേഷം പ്രതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങി. പാലത്തിൻ്റെ മദ്ധ്യഭാഗത്ത് എത്തുന്നതിന് മുമ്പ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു.

അതേസമയം മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെയാണ് പീഡന വിവരത്തെ കുറിച്ച് അറിയില്ലെന്ന് അമ്മ മൊഴി നല്‍കിയത്. അതിനിടെ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. പല കാര്യങ്ങളിലും ഇവര്‍ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാന്‍ കഴിയാത്ത ഒരു അമ്മയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നാണ് പൊലീസ് പറയുന്നത്. മക്കളുടെ കാര്യംപോലും നോക്കാന്‍ അവർക്ക് പ്രാപ്തിക്കുറവുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം അമ്മ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന ആരോപണം പൊലീസ് തള്ളി.

Read more