കൂട്ടബലാത്സംഗക്കേസിലെ ഏഴ് പേര്‍ക്ക് ജാമ്യം; റോഡ് ഷോയും ബൈക്ക് റാലിയുമായി പ്രതികളുടെ വിജയാഘോഷം

കര്‍ണാടകയില്‍ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ റോഡ് ഷോയും ആഘോഷവും. 26 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ ഏഴ് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. 2024 ജനുവരി എട്ടിന് കര്‍ണാടകയിലെ ഹനഗലിലെ ഒരു ഹോട്ടലില്‍ വച്ചാണ് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്.

ഹാവേരിയിലെ ഹോട്ടലില്‍ മുറിയെടുത്ത വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട യുവതിയെയും യുവാവിനെയും പ്രതികള്‍ ആദ്യം ആക്രമിക്കുകയായിരുന്നു. ഹോട്ടല്‍മുറിയിലേക്ക് അതിക്രമിച്ചുകയറിയ പ്രതികള്‍ ഇരുവരെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതിയെ സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ഹാവേരിയിലെ അക്കി ആളൂര്‍ ടൗണിലാണ് ആഘോഷം നടത്തിയത്. ഒന്നരവര്‍ഷം മുമ്പ് ഹാവേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ഏഴ് പ്രതികളാണ് കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയത്. എന്നാല്‍, ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ റോഡില്‍ വിജയാഘോഷം നടത്തുകയായിരുന്നു.

Read more

ഇരയായ യുവതിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളായ ബാക്കി ഏഴ് പേര്‍ക്ക് കോടതി ഉത്തരവ് വരുന്നതുവരെ തുടരെ തുടരെയുള ജാമ്യാപേക്ഷകള്‍ നേരിടേണ്ടിവന്നിരുന്നു. അഫ്താബ് ചന്ദനകട്ടി, മദര്‍ സാബ് മന്ദാക്കി, സമിവുള്‌ല ലാലനാവര്‍, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിപ് ചോട്ടി, റിയാസ് സാവികേരി എന്നിവര്‍ക്കാണ് ഹാവേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.