നടിമാര്‍ക്ക് ഇത്രയും ക്ഷാമമുണ്ടോ? എന്തിന് തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി; നടിക്കെതിരെ പ്രതിഷേധം

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്നയെ നിയമിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. ഒരുപാട് കന്നഡ നടിമാരുള്ളപ്പോള്‍ കന്നഡിഗയല്ലാത്ത ഒരാളെ എന്തിനാണ് കൊണ്ടുവരുന്നത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സാന്‍ഡല്‍വുഡില്‍ പ്രതിഭകള്‍ക്ക് ക്ഷാമമുണ്ടോ? എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചത്.

പ്രാദേശിക കലാകാരന്മാരെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കാത്തതിനും സര്‍ക്കാരിനെ വിമര്‍ശിച്ച് ആളുകള്‍ രംഗത്തെത്തുന്നുണ്ട്. രണ്ട് വര്‍ഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്നയുമായി സര്‍ക്കാര്‍ ഒപ്പു വച്ചിരിക്കുന്നത്. 1916 മുതല്‍ നിര്‍മ്മിക്കുന്നതാണ് മൈസൂര്‍ സാന്‍ഡല്‍ സോപ്പ്.

മൈസൂര്‍ രാജാവായിരുന്ന കൃഷ്ണരാജ വൊഡയാര്‍ നാലാമനാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബെംഗളൂരുവില്‍ സോപ്പ് ഫാക്ടറി സ്ഥാപിച്ചത്. അതിനാല്‍, ഈ ബ്രാന്‍ഡിന് കര്‍ണാടകയില്‍ സാംസ്‌കാരികമായ പ്രാധാന്യവുമുണ്ട്. നിലവില്‍ കര്‍ണാടക സോപ്പ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് (കെഎസ്ഡിഎല്‍) ആണ് സോപ്പ് നിര്‍മ്മിക്കുന്നത്.

കര്‍ണാടകയില്‍ വലിയ സ്വീകാര്യതയുള്ള സോപ്പ് കര്‍ണാടകയ്ക്ക് പുറത്തുള്ള വിപണികളിലേക്ക് എത്തിക്കുക എന്നതാണ് നിലവിലുള്ള ലക്ഷ്യം മന്ത്രി എം.ബി. പാട്ടീല്‍ പറയുന്നത്. വിപണന വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും ഒരു ബ്രാന്‍ഡ് അംബാസഡറെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ പട്ടികയും മന്ത്രി ഷെയര്‍ ചെയ്തു.

Read more

2028 ആകുന്നതോടെ സാന്‍ഡല്‍ സോപ്പിന്റെ വരുമാനം 5000 കോടി രൂപയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, വിവാദങ്ങളോട് തമന്ന പ്രതികരിച്ചിട്ടില്ല. നിലവില്‍ നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡറാണ് തമന്ന.