ഇറാനിലേക്കുള്ള വഴിയൊരുക്കി; ഇസ്രയേലി വിമാനങ്ങളെയും പൈലറ്റുമാരെയും ഉടന്‍ ടെഹ്റാന്റെ ആകാശത്ത് കാണാം; ശക്തമായ ആക്രമണം അഴിച്ചുവിടും; വെല്ലുവിളിച്ച് നെതന്യാഹു

ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഏറ്റവും പുതിയ വീഡിയോസന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും. ഇറാനിലെ പ്രധാന ആണവസമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.

ഞങ്ങള്‍ ടെഹ്റാനിലേക്കുള്ള വഴിയൊരുക്കിയിട്ടുണ്ട്. അധികംവൈകാതെ ഇസ്രയേലി വിമാനങ്ങളെയും പൈലറ്റുമാരെയും നിങ്ങള്‍ക്ക് ടെഹ്റാന്റെ ആകാശത്തുകാണാമെന്നും നെതന്യാഹു വീഡിയോയില്‍ പറഞ്ഞു.ഇറാനില്‍നിന്നുള്ള ഇരട്ടഭീഷണിയെ ചെറുക്കുക എന്നതാണ് തന്റെ രാജ്യത്തിന്റെ ലക്ഷ്യം. ആണവ-ബാലിസ്റ്റിക് മിസൈലുകളാണ് ഇറാനില്‍നിന്ന് നേരിടുന്ന രണ്ടുഭീഷണികള്‍. ഇക്കാര്യത്തില്‍ ഇസ്രയേല്‍ അതിന്റെ ലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇറാന്റെ മിസൈല്‍ ഉത്പാദനശേഷി നശിപ്പിക്കാനുള്ള നടപടികളാണ് ഇസ്രയേല്‍ പ്രതിരോധസേന ഇപ്പോള്‍ നടത്തിവരുന്നത്. ഇതുവരെ ഇറാന്‍ അനുഭവിച്ചത് വരും ദിവസങ്ങളില്‍ അവര്‍ അനുഭവിക്കാന്‍ പോകുന്നതിനു മുന്നില്‍ ഒന്നുമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.

Read more

അതേസമയം, ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്ന ഏതൊരു രാജ്യവും തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കി. ഇസ്രയേലിനെ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രാദേശിക സൈനികതാവളങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേലിന് മറ്റു രാജ്യങ്ങള്‍ പിന്തുണ നല്‍കിയാല്‍ സൈനിക നടപടികള്‍ ഇറാന്‍ ശക്തമാക്കുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ള ഇറാനിയന്‍ മിസൈലുകള്‍ തകര്‍ക്കാന്‍ യുഎസ് സഹായിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇറാന്റെ പ്രസ്താവന.