ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിക്കുന്ന ആരോപണത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ.
ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്. ഉഭയകക്ഷി കരാറിന്റെ ലംഘനമാണ് അതിര്‍ത്തി വേലിയിലെ ഇന്ത്യന്‍ നടപടി എന്നാണ് ബംഗ്ലാദേശിന്റെ വാദം.

വേലി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണോയ് വര്‍മ്മയെ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിളിച്ചുവരുത്തിയിരുന്നു. 4,156 കിലോമീറ്റര്‍ ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ബംഗ്ലാദേശ് ഉന്നയിച്ചത്.

ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഇന്ത്യയില്‍ അഭയം തേടിയ ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് നേരത്തെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇതിന് പിന്നാലെ ഹസീനയുടെ വിസ കാലാവധി നീട്ടി നല്‍കുകയായിരുന്നു.

Read more

ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളിലെ മാള്‍ഡ അതിര്‍ത്തിയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള മയക്കുമരുന്ന് സംഘത്തിന് നേരെ ബി എസ് എഫ് വെടിയുതിര്‍ത്ത സംഭവത്തോടെയാണ് വേലികെട്ടാനുള്ള നീക്കം ഇന്ത്യ സജീവമാക്കിയത്.