'ഇറാനെ നിലയുറപ്പിക്കാന്‍ അനുവദിക്കില്ല'; ഭൂകമ്പത്തിന് പിന്നാലെ സിറിയയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; 15 പേര്‍ കൊല്ലപ്പെട്ടു

ഭൂകമ്പത്തിന് പിന്നാലെ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ ആക്രമണം. ഇന്നു പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തങ്ങളുമായ അതിര്‍ത്തി പങ്കിടുന്ന സിറിയയില്‍ ഇറാനെ നിലയുറപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് ഇസ്രയേല്‍ പക്ഷം.

ഡമാസ്‌കസ് ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ഡമാസ്‌കസിലെ ഇറാനിയന്‍ കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ജനവാസ മേഖലയിലാണ് വ്യോമാക്രണം നടന്നത്. ആക്രമണം നടന്നതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പത്ത് നില കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം നടന്നത്. തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ സിറിയന്‍ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. ഒരുമാസത്തിന് മുന്‍പ് ഡമാസ്‌കസ് വിമാനത്താവളത്തിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

2011ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ സിറിയന്‍, ഇറാന്‍ സൈന്യത്തിനും ഹിസ്ബുള്ള സായുധ സംഘത്തിനും എതിരെ ഇസ്രയേല്‍ ആക്രമണം നടത്തിവരുന്നുണ്ട്.