എൻഡിഎ സ്ഥാനാർത്ഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

കര്‍ണാടകയിലെ ഹസനിലെ സിറ്റിംഗ്  എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. അശ്ലീല വീഡിയോ വിവാദത്തിന് പിന്നാലെ പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ജോലിക്കാരി നല്‍കിയത്. പരാതിയിൽ പൊലീസ് കേസെടുത്തു. ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ മകനാണ് മുന്‍മന്ത്രി എച്ച്ഡി രേവണ്ണ. രേവണ്ണയുടെ മകനാണ് പ്രജ്വല്‍.

അതിജീവിതകള്‍ അവര്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ് താന്‍ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേര്‍ന്ന് നാലാം മാസം മുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയെന്നും എച്ച്ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു.

രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാള്‍ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങള്‍ കൊടുക്കുന്ന സമയത്ത് ശരീരത്തില്‍ സ്പര്‍ശിക്കും. സാരിയുടെ പിന്നുകള്‍ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങും- അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളെക്കുറിച്ച് ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു.

മൂവായിരത്തോളം വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെഡിഎസിന് സീറ്റ് നല്‍കിയാല്‍ ഇത് തിരിച്ചടിയാകുമെന്നുമാണ് ബിജെപി നേതാവായ ദേവരാജ ഗൗഡ മാസങ്ങള്‍ക്ക് മുന്‍പേ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രയ്ക്ക് കത്ത് നൽകി അറിയിച്ചിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വീഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ അവകാശപ്പെട്ടിരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിത്. ഈ വീഡിയോകള്‍ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ പ്രജ്വല്‍ രേവണ്ണ നിര്‍ബന്ധിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. വീഡിയോകള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടുജോലിക്കാരിയായ 47കാരി പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്ഡി രേവണ്ണയ്ക്കും എതിരേ പീഡന പരാതി നല്‍കിയത്.

അതേസമയം പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് എംഎല്‍എയായ ശരണഗൗഡ കണ്ഡകര്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയ്ക്ക് കത്തുനല്‍കി. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി എച്ച്ഡി രേവണ്ണയുടെ സഹോദര കൂടിയായ എച്ച്ഡി കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു.