തടവറയില്‍ നിന്നും തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട 'മയക്കുമരുന്ന് ദൈവം' പിടിയില്‍; ഇനി ജീവിതകാലം മുഴുവന്‍ ജയിലില്‍; കുരുക്കിയത് ഭാര്യയെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച സ്‌പൈവെയര്‍

“മയക്കുമരുന്ന് ദൈവം” എന്ന അറിയപ്പെട്ട കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ ജോവാക്വിന്‍ “എല്‍ ചാപോ” ഗുസ്മാന് ആജീവനാന്ത തടവ് വിധിച്ച് യു.എസ് കോടതി. ജീവപര്യന്തം തടവിനുപുറമേ 30 വര്‍ഷം അധിക തടവുമാണ് ബ്രൂക്ലിനിലെ ഫെഡറല്‍ കോടതി ജഡ്ജി ബ്രയാന്‍ കോഗന്‍ മയക്കുമരുന്ന് രാജാവിന് വിധിച്ചിരിക്കുന്നത്.

എല്‍ ചാപോ കുറ്റക്കാരനാണെന്ന് ഫെബ്രുവരിയില്‍ തന്നെ കോടതി കണ്ടെത്തിയിരുന്നു. ടണ്‍ കണക്കിന് കൊക്കെയ്ന്‍, ഹെറോയിന്‍, മരിജുവാന എന്നിവ കടത്തുകയും “സിനലോവ കാര്‍ട്ടലി”ന്റെ ഉന്നത നേതാവെന്ന നിലയില്‍ ഒന്നിലധികം കൊലപാതക ഗൂഢാലോചനകളില്‍ പങ്കെടുക്കുകയും ചെയ്തുവന്നതാണ് പ്രധാന കുറ്റം. “ഗുസ്മാന്‍ നടത്തിയ ഏറ്റുപറച്ചിലുകളും അതിന് അയാള്‍ക്ക് കൊടുത്ത ശിക്ഷയും മെക്‌സിക്കന്‍ സര്‍ക്കാരിനു മാത്രമല്ല, മെക്‌സിക്കോയിലെ അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവര്‍ക്കെല്ലാം ലഭിക്കുന്ന നീതിയാണെന്ന്” പ്രതിയെ പിടികൂടി കൈമാറാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കിയ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി (ഡിഇഎ) ഏജന്റ് റെയ്മണ്ട് ഡൊനോവന്‍ പറഞ്ഞു.

“എന്റെ പേര് ഇനി ഒരിക്കല്‍കൂടി കേള്‍ക്കാനിടയില്ലാത്ത വിധം അമേരിക്കന്‍ സര്‍ക്കാര്‍ എന്നെ ഒരു ജയിലിലേക്ക് അയയ്ക്കാന്‍ പോകുകയാണ്. ഈ അവസരത്തില്‍ ഇവിടെ ഒരു നീതിയുമില്ലെന്നു പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്ന് ശിക്ഷ വിധിക്കുന്നതിന് മുമ്പ് എല്‍ ചാപോ തന്റെ അഭിഭാഷകനിലൂടെ കോടതിയെ അറിയിച്ചു. 24 മണിക്കൂറും ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടുവെന്നും, ഭാര്യയെയോ മക്കളെയോ കാണാനുള്ള അവസരം പോലും ജയില്‍ അധികൃതര്‍ നിഷേധിച്ചുവെന്നും അദ്ദേഹം പരാതിപ്പെട്ടു.

മെക്‌സിക്കോയില്‍ പലതവണ പിടിയിലാവുകയും സാഹസികമായി രക്ഷപ്പെടുകയും ചെയ്തിരുന്നു ഗുസ്മാന്‍. 2001, 2015 ലുമാണ് എല്‍ ചാപോ ജയില്‍ ചാടിയത്. 2016ല്‍ രക്ഷപ്പെടുന്നതിന് മുമ്പുവരെ മെക്സിക്കോ നഗരത്തിന് പുറത്തുള്ള രാജ്യത്തെ ഏറ്റവും സുരക്ഷാസന്നാഹങ്ങളുള്ള അല്‍റ്റിപ്ലാനോ തടവറയില്‍ നിലത്തൊരു കക്കൂസുകുഴി മാത്രമുള്ള ഒരു ചെറിയ കോണ്‍ക്രീറ്റ് മുറിയിലാണ് ഗുസ്മാനെ പാര്‍പ്പിച്ചിരുന്നത്. അയാളുടെ സഹായികള്‍ ഈ കുഴിയിലെത്തുന്ന തരത്തില്‍ ഒരു മൈല്‍ വരുന്ന തുരങ്കമുണ്ടാക്കി അതിലൂടെ മോട്ടോര്‍ സൈക്കിള്‍ വഴിയാണ് ഗുസ്മാനെ കടത്തിയത്. എന്നാല്‍ ഗുസ്മാന്റെ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ ആസ്ഥാനമെന്ന് വിളിക്കാവുന്ന ലോസ് മോചിസില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ അയാള്‍ പിടിയിലായി. തുടര്‍ന്ന് വിചാരണക്കായി അമേരിക്കക്ക് കൈമാറുകയായിരുന്നു.

എല്‍ ചാപ്പോ” യെ പെടുത്തിക്കളഞ്ഞത് പ്രിയതമയോടുള്ള അന്ധമായ സ്നേഹവും കരുതലുമാണ്. സ്നേഹം കൂടിക്കൂടി ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെടുക്കാന്‍ ഈ “മയക്കുമരുന്ന് ദൈവം” ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്റെ സഹായം തേടിയതാണ് അയാള്‍ക്ക് തന്നെ വിനയായത്. ഭാര്യയുടെയും സ്ത്രീ സുഹൃത്തിന്റേയുമൊക്കെ ഫോണില്‍ അവരെ നിരീക്ഷിക്കാനായി ഒരു സ്പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇയാള്‍ ഒരു സാങ്കേതിക വിദഗ്ധനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിദഗ്ധനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ ) വലിയൊരു തുക പാരിതോഷികം നല്‍കി വിലയ്‌ക്കെടുത്തു. ഈ സ്പൈവെയറിലൂടെ എല്‍ ചപ്പോയുടെ സ്വകാര്യജീവിതത്തെയും ബിസിനസ് ഡീലുകളെയും കുറിച്ചുള്ള രഹസ്യങ്ങള്‍ എഫ് ബി ഐ രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു.