ബൈഡനെ പുടിന്‍ ചെണ്ടയാക്കി കൊട്ടുന്നു, അമേരിക്കക്കാര്‍ക്ക് അത് നല്ലൊരു കാഴ്ച്ചയല്ല, സെലന്‍സ്‌കി ധീരന്‍; പരിഹാസവുമായി ട്രംപ്

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പരിഹസിച്ച് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുടിനെതിരെ രംഗത്ത് വരാന്‍ മടിക്കുന്ന ബൈഡന്‍ ഭരണകൂടത്തെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ ട്രംപ് ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈനെ ആക്രമിക്കാനുള്ള സാഹചര്യം ഉണ്ടാകരുതായിരുന്നു. വിഷയത്തില്‍ ബൈഡനെ പുടിന്‍ ചെണ്ടയാക്കി മാറ്റി കൊട്ടുകയാണെന്നും ട്രംപ് പരിഹസിച്ചു. ഉക്രൈന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കിയെ ധീരനെന്ന് വിളിച്ചാണ് ട്രംപ് പുകഴ്ത്തിയത്. റഷ്യ നടത്തുന്നത് മാനവികതയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഫ്ളോറിഡയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രസിഡന്റ്.

അമേരിക്കയുടെ ഭരണതലപ്പത്തെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു ആക്രമണത്തിന് അവസരമുണ്ടാക്കില്ലായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.