സുനില്‍ ഛേത്രി ഓഗ്ബച്ചേയ്ക്ക് ഒപ്പം ; ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ബംഗലുരുവിന് ജയം, ബളാസ്‌റ്റേഴ്‌സിനൊപ്പം

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളുമായി ചീമയും ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ഛേത്രി മിന്നിയ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ കീഴടക്കി ബംഗലുരുവിന് വിജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബംഗളുരുവിന്റെ വിജയം.

മത്സരത്തില്‍ സുനില്‍ഛേത്രിയും ക്ലീറ്റന്‍സില്‍വയും നേടിയ ഗോളുകളിലായിരുന്നു ജയം. ക്ലീറ്റന്‍സില്‍വ ഇരട്ടഗോള്‍ നേടി. വേഗമേറിയ ഗോളും ഐഎസ്എല്‍ റെക്കോഡുമെല്ലാം പിറന്ന മത്സരത്തില്‍ കളിയ്ക്ക് ഒരു മിനിറ്റ് പ്രായമാകുന്നതിന് മുമ്പ് ഗോള്‍ നേടി ഈ സീസണിലെ വേഗതയേറിയ ഗോളില്‍ ആദ്യം കളിയില്‍ മുന്നിലെത്തിയത് ജംഷഡ്പൂരായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ച ബംഗലുരു 54 ാം മിനിറ്റില്‍ സുനില്‍ഛേത്രിയിലൂടെ ഗോളില്‍ ഒപ്പമെത്തി.

ഈ ഗോളോടെ ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന  ഹൈദരാബാദിന്റെ ഓഗ്‌ബെച്ചേയുടെ നേട്ടത്തിനൊപ്പം എത്താന്‍ സുനില്‍ഛേത്രിയ്ക്ക് കഴിഞ്ഞു. ഇരുവരുടേയും ഗോള്‍നേട്ടം 49 ആയി. രണ്ടുപേരും ഈ സീസണില്‍ കളി തുടരുന്ന താരമാണ്.

ഗോവയുടെ മുന്‍ സ്്പാനിഷ്താരം ഫെറന്‍ കോറോയുടെ റെക്കോഡാണ് ഇരുവരും തകര്‍ത്തത്. കോറോയുടെ പേരില്‍ 48 ഗോളുകളാണ് കുറിച്ചിട്ടുള്ളത്്. ലീഗില്‍ ഇനിയും മത്സരങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ ഓഗ്ബച്ചേയും സുനില്‍ഛേത്രിയും മത്സരം തുടരുകയാണ്. ഈ വിജയത്തോടെ ബംഗലുരുവിന് കേരളാ ബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം 23 പോയിന്റായി.