സായുധ സേനയിലെ ഹ്രസ്വകാല സേവനമായ അഗ്നിപഥിനെ അനുകൂലിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഗ്നിപഥ് പദ്ധതി ജീവിതത്തിന് പുതിയ മാനങ്ങൾ നൽകുന്നുവെന്നും. ഭാവിയിലേയ്ക്കുള്ള സുവർണ്ണ അടിത്തറയാണ് പദ്ധതിയെന്നുമാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്യ്തത്. അതേസമയം അഗ്നിപഥിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. യു.പിയിലും ബിഹാറിലും തെലുങ്കാനയിലും ട്രെയിനുകൾക്ക് തീയിട്ടു.
യുവസുഹൃത്തുക്കളേ, ‘അഗ്നീപഥ് പദ്ധതി’ നിങ്ങളുടെ ജീവിതത്തിന് പുതിയ മാനങ്ങൾ നൽകുന്നതിനൊപ്പം ഭാവിയിലേക്ക് ഒരു സുവർണ്ണ അടിത്തറ നൽകും. തെറ്റിദ്ധരിക്കരുത്. ഭാരതമാതാവിനെ സേവിക്കാൻ ദൃഢനിശ്ചയമുള്ള നമ്മുടെ ‘അഗ്നിവീരന്മാർ’ രാജ്യത്തിന്റെ അമൂല്യമായ സമ്പത്തായിരിക്കും. അവർക്ക് പോലീസിലും മറ്റ് സേവനങ്ങളിലും മുൻഗണന നൽകും. ജയ് ഹിന്ദെന്ന്” ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
അഗ്നിപഥിനെതിരെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്. യു.പിയിലും ബിഹാറിലും തെലങ്കാനയിലും ട്രെയിനുകൾക്ക് തീയിട്ടു. ബിഹാറിൽ ഉപമുഖ്യമന്ത്രി രേണുദേവിയുടെ വീട് പ്രതിഷേധക്കാർ ആക്രമിച്ചു. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടർന്ന് അഗ്നിപഥ് വഴി സായുധ സേനകളുടെ ഭാഗമാകുന്നതിനുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചു.
Read more
പദ്ധതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകാൻ കാരണം. നാലു വർഷം അഗ്നിവീർ ആകുന്നവരിൽ 25 ശതമാനം പേർക്കു മാത്രമേ സ്ഥിര നിയമനം ലഭിക്കൂവെന്നതാണ് പ്രതിഷേധത്തിന് കാരണം. ഇതു തൊഴിൽ സാധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.