ഇത് എന്ത് തരം അഹങ്കാരമാണ്?, അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയൊന്നുമല്ല രാഹുല്‍: അമിത് ഷാ

കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയല്ല രാഹുല്‍ ഗാന്ധി എന്ന് അമിത് ഷാ. അതിനെ ഇത്രയ്ക്ക് സംഭവമാക്കേണ്ടതില്ലെന്നും കോടതിയില്‍ അപ്പീലിന് പോകാമെന്നും അമിത് ഷാ പറഞ്ഞു.

‘തന്റെ ശിക്ഷാവിധിയില്‍ സ്റ്റേ എടുക്കാന്‍ അദ്ദേഹം അപ്പീല്‍ നല്‍കിയിട്ടില്ല. ഇത് എന്ത് തരം അഹങ്കാരമാണ്? നിങ്ങള്‍ക്ക് എം.പിയായി തുടരാന്‍ താല്‍പര്യമുണ്ട്, പക്ഷേ കോടതിയില്‍ പോകില്ല. ഇത്തരം അഹങ്കാരം എവിടെനിന്നാണ് വരുന്നത്.’

‘ഈ മാന്യദേഹം അയോഗ്യനാക്കപ്പെട്ട ആദ്യത്തെ ആളൊന്നുമല്ല. വളരെ വലിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതും കൂടുതല്‍ അനുഭവപരിചയമുള്ളതുമായ രാഷ്ട്രീയക്കാര്‍ക്ക് ഈ വ്യവസ്ഥ കാരണം അവരുടെ അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്’ അമിത് ഷാ പറഞ്ഞു.

ലാലു പ്രസാദ് യാദവ്, ജെ. ജയലളിത തുടങ്ങി രാഹുല്‍ ഗാന്ധിയെക്കാള്‍ മികച്ച അനുഭവപരിചയമുള്ള നിരവധിപേര്‍ക്ക് നിയമസഭ, ലോക്സഭ അംഗത്വങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഷാ ഓര്‍മിപ്പിച്ചു.