പകർപ്പവകാശ നിയമം ലംഘിച്ചു; രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് വിലക്കി ട്വിറ്റർ, വിലക്ക് പിന്നീട് നീക്കി

പകർപ്പവകാശ നിയമങ്ങൾ ലംഘിച്ചതിന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ട്വിറ്റർ വിലക്കി. അക്കൗണ്ട് പിന്നീട് പുനഃസ്ഥാപിച്ചതായി മന്ത്രി അറിയിച്ചു. “യു‌.എസ്‌.എയുടെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമത്തിന്റെ ലംഘനമുണ്ടെന്നാരോപിച്ച് ഒരു മണിക്കൂറോളം എന്റെ അക്കൗണ്ടിലേക്ക് പ്രവേശനം ട്വിറ്റർ നിഷേധിച്ചു, തുടർന്ന് അവർ എന്നെ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു,” രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.

“ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) റൂൾസ് 2021 ന്റെ ചട്ടം 4 (8) ലംഘിച്ചതിനാലാണ് ട്വിറ്ററിന്റെ നടപടി, എന്നാൽ എനിക്ക് എന്റെ സ്വന്തം അക്കൗണ്ടിലേക്ക് പ്രവേശനം നിഷേധിക്കുന്നതിനുമുമ്പ് എനിക്ക് മുൻ‌കൂട്ടി അറിയിപ്പ് നൽകുന്നതിൽ അവർ പരാജയപ്പെട്ടു,” കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

പകർപ്പവകാശ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ഉള്ളടക്കം ഓൺ‌ലൈനായി ഉപയോഗിക്കുന്നതിനെതിരെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമം (ഡിഎംസി‌എ) പ്രയോഗിക്കാൻ കഴിയും. അതേസമയം കേന്ദ്ര മന്ത്രിയുടെ ഏത് പോസ്റ്റിനെതിരെയാണ് പകർപ്പവകാശ നിയമം ഉപയോഗിക്കപ്പെട്ടത് എന്ന് വ്യക്തമല്ല.