ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

ഇപ്പോൾ കഴിഞ്ഞ ടി 20 ലോകകപ്പിൽ നിന്നും നാണംകെട്ടാണ് പാകിസ്ഥാൻ പുറത്തായത്. ബാറ്റിംഗിലും ബോളിങ്ങിലും മോശമായ പ്രകടനം നടത്തിയ ടീം സൂപ്പർ 8 ൽ നിന്ന് പുറത്താകുകയായിരുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ വീണ്ടും വിവാദത്തിലായിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ്. പാക് താരം ബാബര്‍ അസം, ഫഖര്‍ സമാന്‍, സല്‍മാന്‍ മിര്‍സ എന്നിവര്‍ ലോകകപ്പ് കളിച്ചത് പൂര്‍ണ കായികക്ഷമതയോടെ അല്ല എന്നതാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പുതിയ വിവാദം.

സെലക്ഷന്‍ കമ്മിറ്റി അംഗം ആക്വിബ് ജാവേദാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ബോര്‍ഡ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആക്വിബ് ജാവേദ് ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത് രംഗത്തെത്തിയത്.

‘ബാബര്‍ അസം, ഫഖര്‍ സമാൻ എന്നിവർക്ക് നിലവില്‍ കളിക്കാനുള്ള പൂർണ കായികക്ഷമതയില്ല. ലോകകപ്പ് സമയത്ത് അവരുടെ കളി നിങ്ങൾ നിരീക്ഷിച്ചിരുന്നില്ലേ? പരിക്കുണ്ടായിട്ടും അത് മറച്ചുവെച്ചാണോ ഇവര്‍ ടീമില്‍ തുടര്‍ന്നത്? അദ്ദേഹം ചോദ്യമുയർത്തി. ഇക്കാര്യത്തില്‍ ബോര്‍ഡ് അന്വേഷണം നടത്തണമെന്നും താരങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ ഹെഡ് കോച്ചും ഫിസിയോയുമാണ് നോക്കേണ്ടതെന്നും പരിക്കുണ്ടായിരുന്നുവെങ്കില്‍ അത് സെലക്ടര്‍മാരായ ഞങ്ങളെ അറിയിക്കേണ്ടതായിരുന്നുവെന്നും ആക്വിബ് ജാവേദ് ചൂണ്ടിക്കാട്ടി.