ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാന്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണം; പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലെന്ന് സീതാറാം യെച്ചൂരി

ത്രിപുര തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ സഖ്യത്തിന്റെ ഐക്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാന്‍ ബിജെപിയെ പരാജയപ്പെടുത്തണം.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ത്രിപുരയില്‍ ഒരേ ചേരിയിലാക്കിയത് ഇഡിയാണെന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പറഞ്ഞതോടെ ഇഡിയെ കേന്ദ്രം ദുരുപയോഗിച്ചതായി സമ്മതിച്ചിരിക്കയാണ്. ഗോമതി ജില്ലയിലെ ഉദയ്പുര്‍ രമേഷ് സ്‌കൂള്‍ മൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. മറുവശത്ത്, ഇഷ്ടക്കാരായ കോര്‍പറേറ്റുകള്‍ക്ക് എല്ലാം തളികയില്‍വച്ച് നല്‍കുന്നു. എട്ട് വിമാനത്താവളമാണ് അദാനിക്ക് കൈമാറിയത്. രാജ്യത്തെ സിമന്റ് ഫാക്ടറികളും പ്രതിരോധ ഫാക്ടറിയുമെല്ലാം അദാനിക്ക് നല്‍കിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.