ഐ.എന്‍.എക്‌സ് മീഡിയ കേസ്: പി.ചിദംബരത്തിന് ജാമ്യം

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 106 ദിവസം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.   തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ചിദംബരം ഇന്നു വൈകുന്നേരം പുറത്തിറങ്ങും. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്.

രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കാന്‍ പി ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ അനുവാദമില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ ഓഗസ്റ്റ് 21- നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22- നാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 16- നാണ് ഇ ഡി അറസ്റ്റ് ചെയ്തു.

ജസ്റ്റിസ് ആര്‍. ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഇതേ ബെഞ്ചാണ് ഐ.എന്‍.എക്‌സ് ഇടപാടിലെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലും ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലായിരുന്നു വിധി.

ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമായെതിര്‍ത്തിരുന്നു. 74- കാരനായ മുൻ ധനമന്ത്രി കസ്റ്റഡിയിൽ നിന്ന് പോലും കേസിലെ നിർണായക സാക്ഷികളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നത് തുടരുകയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉന്നത കോടതിയിൽ വാദിച്ചിരുന്നു. അതേസമയം,  അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഏജൻസിക്ക് തന്റെ ഔദ്യോഗിക ജീവിതം നശിപ്പിക്കാൻ കഴിയില്ലെന്ന് ചിദംബരം വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇ ഡിക്ക് വേണ്ടി ഹാജരായത്. കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുക മാത്രമല്ല, വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുമെന്ന് തുഷാര്‍ മേത്ത വാദിച്ചു.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007- ല്‍ 305 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് നല്‍കിയ എഫ്ഐപിബി ക്ലിയറന്‍സില്‍ ക്രമക്കേട് ആരോപിച്ച് സിബിഐ 2017 മെയ് 15- ന് കേസ് രജിസ്റ്റര്‍ ചെയ്തു. അതിനുശേഷം ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തിരുന്നു