കോണ്‍ഗ്രസ് അദ്ധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളുമായി എതിര്‍സ്ഥാനാര്‍ത്ഥി; അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു

അമേഠി ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു.
എതിര്‍സ്ഥാനാര്‍ത്ഥി തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സൂക്ഷ്മപരിശോധന ഏപ്രില്‍ 22-ലേക്ക് മാറ്റി വെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കി.

രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെ ആരോപണം. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്കായി പത്രിക മാറ്റിയത്.

ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെ കുറിച്ചും ലാഭവിഹിതത്തെ കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.