എംബസിയുടെ സഹായം കിട്ടിയില്ല; വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് കുടുംബം

ഉക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിന്റെ സുരക്ഷയില്‍ ആശങ്കയറിച്ച് കുടുംബം. മകന് വെടിയേറ്റ വിവരം അറിഞ്ഞ രണ്ട് ദിവസം മുമ്പ് എംബസിയില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സഹായം ലഭിച്ചില്ലെന്നും കുടുംബം പറയുന്നു.

ഹര്‍ജോത് സിങ്ങിന് ശരീരത്തിന്റെ നാല് ഭാഗത്ത് വെടിയേറ്റു എന്നാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തിന് അകത്തേയക്ക് തുളച്ചു കയറുകയും ചെയ്തു. ഇന്ത്യയിലെ ഉക്രൈന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മകന് ആശുപത്രി സൗകര്യം ഒരുക്കി നല്‍കിയത്. ഹര്‍ജോതിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് മകനെ നാട്ടിലേയ്ക്ക് എത്തിക്കണമെന്നും കുടുംബംആവശ്യപ്പെട്ടു.

ഫെബ്രുവരി 27ന് റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും ലെവിവിലേക്കു രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജോത് സിങ്ങിന് വെടിയേറ്റത്. ഇപ്പോള്‍ കീവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ എംബസിയുമായി പലതവണ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സഹായം ലഭിച്ചില്ലെന്നും ഹര്‍ജോത് നേരത്തെ ആരോപിച്ചിരുന്നു.

ലവിവിലെത്താന്‍ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്റെ കാലുകളില്‍ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല. കീവില്‍നിന്നും ലെവിവിലെത്താന്‍ സഹായം വേണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് നയതന്ത്രകാര്യാലയം നല്‍കിയതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

അതേ സമയം, ഹര്‍ജോതിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ഹര്‍ജോതിന്റെ അടുത്തെത്താന്‍ എംബസി ശ്രമിക്കുന്നുണ്ട്. സംഘര്‍ഷ മേഖലയായതിനാലാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. എത്രയും പെട്ടെന്ന് അവിടേക്ക് എത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.