രാജസ്ഥാനില്‍ തമ്മിലടി, മധ്യപ്രദേശില്‍ മോദി തരംഗം, ചത്തീസ്ഗഡില്‍ ചതിച്ചത് ഗോത്ര വര്‍ഗ്ഗപാര്‍ട്ടികള്‍, കോണ്‍ഗ്രസ് നേരിടുന്നത് വലിയ തിരിച്ചടി, ആശ്വാസം തെലുങ്കാന മാത്രം

ഇന്ത്യയിലെ മൂന്ന് വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കാലിടറിയത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ രാഷ്ട്രീയ നേട്ടമാണ് സമ്മാനിക്കുക. ഇതോടെ പ്രതിപക്ഷ പ്‌ളാറ്റ് ഫോമായ ഇന്ത്യാ മുന്നണിയുടെ മുന്നോട്ടുള്ള പോക്കും ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് പരാജയം ഏറെക്കുറെ പ്രതീക്ഷിരുന്നതാണ്. അശോക് ഗെഹ്ലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുളള ഏറ്റുമുട്ടല്‍ പാര്‍ട്ടിയുടെ താഴെ തട്ടിലേക്ക് വ്യാപിക്കുകയും, സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കാള്‍ കോണ്‍ഗ്രസിലെ വിഭാഗീയത ജനങ്ങളിലേക്കെത്തുകയും ചെയ്തതോടെ രാജസ്ഥാനില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. അശോക് ഗെഹ്ലോട്ടിനെ മാറ്റി പ്രതിഷ്ഠിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതെ പോയതും വസുന്ധരാജ് സിന്ധ്യയെ ബി ജെ പി മെരുക്കിയതുമാണ് കോണ്‍ഗ്രസിനെ പ്രതീക്ഷകളെ തകര്‍ത്തത്. പാര്‍ട്ടിയില്‍ പിന്തുണയുണ്ടെങ്കിലും ഗെഹലോട്ടിന്റെ ജനപിന്തുണ അനുദിനം കുറഞ്ഞുവരികയായിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കിയിരുന്നെങ്കിലും ഗെഹലോട്ടിനെ മാറ്റാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കോണ്‍ഗ്രസ ഹൈക്കമാന്‍ഡ്.

മധ്യപ്രദേശില്‍ അക്ഷരാര്‍ത്ഥത്തില്‍ മോദി തരംഗം തന്നെയായിരുന്നു. ശിവരാജ് സിംഗ് ചൗഹാനായിരുന്നു മുഖ്യമന്ത്രിയെങ്കിലും നരേന്ദ്രമോദി തന്നെയായിരുന്നു മധ്യപ്രദേശിലെ താര പ്രചാരകന്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും അധികം പ്രതീക്ഷ വയ്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും മധ്യപ്രദേശ് പിടിക്കണമെന്നത് മോദിയുടെ വാശി തന്നെയായിരുന്നു. അതോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യക്ക് കോണ്‍ഗ്രസിന്റെ അണികളില്‍ വലിയ സ്വാധീനം തന്നെയുണ്ടായിരുന്നു. അദ്ദേഹം പാര്‍ട്ടിക്ക് പുറത്തേക്ക് പോയത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണുണ്ടാക്കിയത്. മാധവറാവു സിന്ധ്യയുടെ മകനെ കോണ്‍ഗ്രസിന് പുറത്തേക്ക് വിട്ടത് ചരിത്രപരമായ വിഡ്ഡിത്തരമായിരുന്നുവെന്നു കോണ്‍ഗ്രസ് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

ആദിവാസികള്‍ വലിയ ഭൂരിപക്ഷമുള്ള ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ ചതിച്ചത് ഗോത്ര വര്‍ഗപാര്‍ട്ടികളാണ്. അരവിന്ദ് നേതം എന്ന മുന്‍ കോണ്‍ഗ്രസ് നേതാവിനെ മുന്‍ നിര്‍ത്തി ബി ജെ പി ഉണ്ടാക്കിയ ഹമാര്‍ രാജ് പാര്‍ട്ടിയാണ് യഥാര്‍ത്ഥത്തില്‍ ചത്തീസ് ഗഡില്‍ കോണ്‍ഗ്രസിന്റെ അടിവേര് തോണ്ടിയത്. ഗോത്ര വര്‍ഗ പാര്‍ട്ടികളെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കുകളെ ചോര്‍ത്തിയെടുക്കുക എന്ന ബി ജെ പി തന്ത്രം ചത്തീസ്ഗഡില്‍ വിജയിക്കുകയായിരുന്നു. ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസ് വലിയ തോതില്‍ പിന്നോട്ട് പോവുകയായിരുന്നു.

കോണ്‍ഗ്രസിന് ആകെയുള്ള ആശ്വാസം തെലങ്കാനായാണ്. ബി ആര്‍ എസിന്റെയും ചന്ദ്രശേഖര്‍ റാവുവിന്റെയും കുടുംബ ഭരണം ജനങ്ങള്‍ അത്രയേറെ വെറുത്തത് കൊണ്ടാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിഞ്ഞത്. ഏതായാലും അത് കോണ്‍ഗ്രസിന് വലിയ ആശ്വസമാണ് നല്‍കുന്നത്. തെലങ്കാനയിലെ വിജയം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് അടിയുറച്ച് നില്‍ക്കാനുള്ള കരുത്ത് നല്‍കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയിലെ തിരിച്ചടി 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന പ്രതീക്ഷകളെ തല്ലിക്കെടുത്തുകയാണ്.