ഡൽഹിയിലെ സ്വിസ് വനിതയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിയിൽ നിന്ന് കണ്ടെത്തിയ കോടികളുടെ ഉറവിടം പൊലീസ് അന്വേഷിക്കുന്നു. പ്രതി ഗുര്‍പ്രീത് സിങ്ങിന് മനുഷ്യക്കടത്ത് റാക്കറ്റുകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയുടെ മൊഴികൾ തമ്മിൽ വൈരുദ്ധ്യങ്ങൾ ഉള്ളതിനാൽ സംഭവത്തിൽ ഡല്‍ഹി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയായ ലെന ബർഗർ (30)നെ ഡല്‍ഹി തിലക് നഗറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഗുര്‍പ്രീത് സിങ് എന്ന ഡൽഹി സ്വദേശിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് പരിചയത്തിലായ ലെനയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍, ലെനയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്താന്‍ തീരുമാനിച്ചെന്നുമാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
ഇതിനായി യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയും ഡല്‍ഹിയില്‍ താമസിപ്പിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തില്‍ ഒട്ടേറെ പൊള്ളലേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി ക്രൂരമായ ഉപദ്രവം നേരിട്ടതിന്റെ തെളിവാണിത്. മനുഷ്യക്കടത്ത് സംഘം ഇരകളെ ഉപദ്രവിക്കുന്നതിന് സമാനമായ രീതിയിലാണ് സ്വിസ് വനിതയും ഉപദ്രവം നേരിട്ടതെന്ന് പൊലീസ് പറയുന്നു.
കേസ് അന്വേഷണത്തിൽ ഗുര്‍പ്രീതിന്റെ കാറില്‍ നിന്ന് കണക്കില്‍പ്പെടാത്ത രണ്ടേകാല്‍ കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തു. കാറില്‍ നിന്ന് നാല് തോക്കുകളും അമ്പതോളം വെടിയുണ്ടകളും കണ്ടെടുത്തു. കൊല്ലപ്പെട്ട യുവതിക്ക് പുറമേ 12ഓളം വിദേശ വനിതകളുമായി ഗുര്‍പ്രീതിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, തന്റെയും പിതാവിന്റെയും രത്‌ന ബിസിനസുമായി ബന്ധപ്പെട്ടാണ് വിദേശ വനിതകളെ പരിചയമുള്ളതെന്നാണ് ഗുര്‍പ്രീത് സിങ്ങിന്റെ മൊഴി. ഇക്കാര്യം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
ഗുര്‍പ്രീതില്‍ നിന്ന് കണക്കില്‍പ്പെടാതെ പണം പിടിച്ചെടുത്തതോടെ ഡല്‍ഹി പൊലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും വിവരം കൈമാറിയിട്ടുണ്ട്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിയുടെ മൃതദേഹം കൊണ്ടുപോയ സാന്‍ട്രോ കാര്‍ ലൈംഗികത്തൊഴിലാളിയായ മറ്റൊരു യുവതിയുടെ പേരിലാണ് താന്‍ വാങ്ങിയതെന്ന് ഗുര്‍പ്രീത് സിങ് സമ്മതിച്ചിട്ടുണ്ട്. അതേസമയം, ഇയാള്‍ ഉപയോഗിച്ചിരുന്ന നാനോ കാറിന്റെ രജിസ്‌ട്രേഷനും മറ്റൊരാളുടെ പേരിലാണ്. ഗുര്‍പ്രീതുമായി നിരന്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നയാളാണ് നാനോ കാറിന്റെ ഉടമ. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ലെന ബർഗർ ആദ്യമായിട്ടില്ല ഇന്ത്യയില്‍ വരുന്നതെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രണ്ടുതവണ ലെന ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള അവരുടെ മൂന്നാമത്തെ യാത്രയാണിത്. താന്‍ ഇതുവരെ എട്ടുതവണ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയിട്ടുണ്ടെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്
Read more
കേസില്‍ അറസ്റ്റിലായ ഗുര്‍പ്രീത് സിങ് നിലവില്‍ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. പ്രതി മൊഴികൾ മാറ്റി മാറ്റി പറയുന്നുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം ഇന്ത്യയിലെ സ്വിസ് എംബസി അധികൃതര്‍ കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാഗങ്ങളെ ബന്ധപ്പെടാനായി ഡല്‍ഹി പോലീസും എംബസിയുടെ സഹായം തേടിയിട്ടുണ്ട്.