ജഹാഗീര്‍പുരിയിലെ ഇടിച്ചുനിരത്തല്‍ തടഞ്ഞ് സുപ്രീംകോടതി; നാളെ വാദം കേള്‍ക്കും

ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് സംഘര്‍ഷമുണ്ടായ ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്റെ നീക്കം തടഞ്ഞ് സുപ്രീംകോടതി. പ്രദേശത്ത് നിലവിലെ സ്ഥിതി തുടരാന്‍ ജസ്റ്റിസ് എന്‍ വി രമണ നിര്‍ദ്ദേശം നല്‍കി. കേസില്‍ നാളെ വിശദവാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

സ്ഥലത്തെ കയ്യേറ്റങ്ങള്‍ ഇന്നും നാളെയുമായി ഒഴിപ്പിക്കാനായിരുന്നു കോര്‍പ്പറേഷന്റെ നീക്കം. ക്രമസമാധാന പാലനത്തിനായി 400 പൊലീസുകാരെ കോര്‍പ്പറേഷന്‍ പ്രദേശത്ത് വിന്യസിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാന്‍ പത്ത് ബുള്‍ഡോസറുകളും സ്ഥലത്തെത്തിച്ചിരുന്നു.

നടപടിയില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍ സംഘര്‍ഷത്തിലെ കുറ്റാരോപിതരുടെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നേരത്തെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സംഘര്‍ഷമേഖലകളില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തല്‍ നടത്തിയത് ് വിവാദമായിരുന്നു.

അതേ സമയം ജഹാംഗീര്‍പുരിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) പൊലീസ് കേസെടുത്തു. അക്രമത്തിന്റെ മുഖ്യ സൂത്രധാരനായ അന്‍സാര്‍ ഷെയ്ഖ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. എന്‍എസ്എ പ്രകാരം കേസെടുത്തവരില്‍ ശനിയാഴ്ച അക്രമത്തിനിടെ വെടിയുതിര്‍ക്കുന്ന വീഡിയോയില്‍ കണ്ട സോനു ചിക്ന എന്നയാളും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു. സലിം, ദില്‍ഷാദ്, അഹിര്‍ എന്ന മറ്റ് മൂന്ന് പേരെയും പൊലീസ് തിരിച്ചറിഞ്ഞു.

2020ലെ ഡല്‍ഹി കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കുറ്റങ്ങള്‍ ചുമത്താതെ തന്നെ ഒരു വര്‍ഷം വരെ തടവില്‍ വയ്ക്കാന്‍ കഴിയുന്ന വകുപ്പികളാണ് ചുമത്തിയിരിക്കുന്നത്. സംഘര്‍ഷത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്.