ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തിരിച്ചടിയെന്ന നിലയില്‍ ഇന്ത്യയും യുഎസ് ഉത്പന്നങ്ങള്‍ക്ക് സമാന രീതിയില്‍ തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യ യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തണം. ഇന്ത്യ യുഎസ് ഉത്പന്നങ്ങള്‍ക്ക് ശരാശരി 17ശതമാനം വരെ തീരുവ ഈടാക്കുന്നുണ്ട്. അതിനെ 50ശതമാനം ആക്കുന്നതിലൂടെ ശക്തമായ സന്ദേശമാണ് അമേരിക്കയ്ക്ക് നല്‍കുന്നത്. യുഎസുമായി ഇന്ത്യ ചര്‍ച്ച നടത്തേണ്ട പകരം ശക്തമായ തിരിച്ചടി നല്‍കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Read more

അമേരിക്ക ചൈനയ്ക്ക് 90 ദിവസത്തെ സമയപരിധി നല്‍കി. ഇന്ത്യക്ക് നല്‍കിയത് വെറും മൂന്ന് ആഴ്ചയാണ്. റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് വില കുറഞ്ഞ എണ്ണയും പ്രകൃതി വാതകങ്ങളും ലഭിക്കും. ഇത് രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു. യുഎസിന്റെ തീരുവ വര്‍ദ്ധനവിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരോക്ഷമായി പ്രതികരിച്ചു.