തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നത് കശ്മീര്‍ സാധാരണ നിലയിലായെന്നാണോ അര്‍ത്ഥമാക്കുന്നത്?; കേന്ദ്രത്തിനെതിരെ ശ്രീനഗര്‍ മേയര്‍

ജമ്മു കശ്മീര്‍ ശാന്തമാണെന്നും എല്ലാം സാധാരണ നിലയിലാണെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനഗര്‍ മേയര്‍ ജുനൈസ് അസീം മട്ടു. കശ്മീര്‍ തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നതു കൊണ്ട് മാത്രം കശ്മീര്‍ ശാന്തമാണെന്ന് പറയരുത്. അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കന്മാരെ തടവിലാക്കി കൊണ്ട് സംസ്ഥാനത്തെ വിഭജിക്കുക എന്ന ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം  അവര്‍ പൂര്‍ണമായി നടപ്പിലാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം ശേഷം ശ്രീനഗര്‍, ജമ്മു മേയര്‍മാര്‍ക്ക് കേന്ദ്ര ഉത്തരവിലൂടെ ‘സംസ്ഥാന മന്ത്രി’ എന്ന പദവി സര്‍ക്കാര്‍ നല്‍കിയിരുന്നു.

ജമ്മു കശ്മീരിലെ കേന്ദ്രനീക്കത്തിനെതിരെ തുടക്കം മുതല്‍ വിമര്‍ശനം ഉന്നയിച്ച വ്യക്തി കൂടിയാണ് ജുനൈസ് അസീം. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോന്ന നടപടികള്‍ക്കെതിരെ തുടക്കം മുതല്‍ തന്നെ അദ്ദേഹം രംഗത്തെത്തിയിരുന്നു.

ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ വക്താവ് കൂടിയാണ് ശ്രീനഗര്‍ മേയര്‍. ജമ്മുവിലെ പ്രധാന നേതാക്കന്മാരെയെല്ലാം വീട്ടുതടങ്കലിലാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ” കഴിഞ്ഞ മൂന്ന് വര്‍ഷത്തനിനിടെ ജമ്മു കശ്മീരിലെ പ്രധാന നേതാക്കന്മാര്‍ തീവ്രവാദികളില്‍ നിന്നും വലിയ ഭീഷണിയും അക്രമവും നേരിട്ടു. അതിനോട് പോരാടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനാല്‍ നിര്‍ദയം വേട്ടയാടപ്പെട്ടിരിക്കുന്നു. – അദ്ദേഹം പറഞ്ഞു

തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ പോലും കഴിയാതെ നിരവധി കുടുംബങ്ങളാണ് കശ്മീരില്‍ ഉള്ളത്. തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയായിരുന്നു ജനങ്ങളെ അലട്ടിയിരുന്ന ഒരു കാര്യം. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യമെന്താണ് ? ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ വരെ അവര്‍ ഇല്ലാതാക്കിയിരിക്കുന്നു. കശ്മീരിനെ അന്യവത്കരിച്ചിരിക്കുന്നു. – അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ജെ.കെ.പി.എസിന്റെ അദ്ധ്യക്ഷന്‍ സജാദ് ലോണിനെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു.